കുവൈത്ത് സിറ്റി: കുവൈത്ത് മംഗഫലിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സർക്കാർ. 15,000 ഡോളർ (ഏകദേശം 12.5 ലക്ഷം രൂപ) വീതം ധനസഹായം നൽകുമെന്ന് അറബ് രാജ്യങ്ങൾ റിപ്പോർട് ചെയ്‌തു. ഇന്ത്യക്കാരടക്കം 50 പേരാണ് തീപിടിത്തത്തിൽ മരിച്ചത്. ഇതിൽ 24 പേർ മലയാളികളാണ്.
എംബസി വഴിയാകും തുക കൈമാറുക. തെക്കൻ കുവൈത്തിലെ മംഗഫിൽ മലയാളി വ്യവസായി ആയ കെജി എബ്രഹാമിന്റെ ഉടമസ്‌ഥതയിലുള്ള എൻബിടിസി എന്ന കമ്പനിയിലെ തൊഴിലാളികൾ താമസിച്ചിരുന്ന ആറുനില കെട്ടിടത്തിനാണ് തീപിടിച്ചത്. 12ന് പുലർച്ചെയായിരുന്നു സംഭവം. അപകട സമയത്ത് കെട്ടിടത്തിൽ 176 പേർ ഉണ്ടായിരുന്നു. തൊഴിലാളികൾ ഉറക്കത്തിലായിരുന്നത് ആഘാതം വർധിപ്പിച്ചു. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്.
സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണം. സംഭവത്തിന് പിന്നാലെ കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്‌റ്റ് ചെയ്‌തിരുന്നു. കുവൈത്ത് സർക്കാരിന് പുറമെ, കേന്ദ്ര, സംസ്‌ഥാന സർക്കാരുകളും പ്രവാസി വ്യവസായികളും ജീവനക്കാർ ജോലി ചെയ്‌തിരുന്ന എൻബിടിസി കമ്പനിയും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ






































