കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ കസ്‌റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ ചുമത്തുമെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍. കേസില്‍ പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തും.
മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിലും സിഡബ്‌ള്യൂസിക്ക് മുന്നിലും ഹാജരാക്കുമെന്നും അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. കുട്ടികളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന രണ്ട് യുവാക്കള്‍ക്കെതിരെയാണ് പോക്‌സോ ചുമത്തുക. ഇവരെ ഇന്നലെ രാത്രിയോടെ ചെവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി.
കൊല്ലം, കൊടുങ്ങല്ലൂര്‍ സ്വദേശികളായ ഈ യുവാക്കളാണ് കുട്ടികള്‍ക്ക് ലഹരിയടക്കം കൈമാറിയത് എന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ ഏതെങ്കിലും ലഹരിക്കടത്ത് സംഘങ്ങള്‍ക്ക് ബന്ധമുണ്ടോ എന്നറിയാന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ലഹരി നല്‍കിയ ശേഷം കുട്ടികളെ പീഡിപ്പിക്കാനും പ്രതികള്‍ ശ്രമം നടത്തി.
അതേസമയം ബാലമന്ദിരത്തില്‍ മാനസിക പീഡനമെന്നാണ് പെണ്‍കുട്ടികള്‍ പോലീസിനോട് പറഞ്ഞത്. തിരികെ പോകാന്‍ താൽപര്യമില്ലെന്നും പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു. വീട്ടിലേക്ക് തിരികെ പോകാന്‍ സാഹചര്യമില്ലെന്നും പെണ്‍കുട്ടികള്‍ പറഞ്ഞു.
Read Also: മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി ഡോ. വി അനന്ത നാഗേശ്വർ ചുമതലയേറ്റു







































