ന്യൂഡെൽഹി: രാജ്യത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവായി ഡോ. വെങ്കിട്ടരാമൻ അനന്ത നാഗേശ്വർ ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയർ ഗ്രൂപ്പിന്റെയും മുൻ എക്‌സിക്യൂട്ടീവാണ് അദ്ദേഹം.
2019 മുതൽ 2021 വരെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാർട്ട് ടൈം അംഗമായി പ്രവർത്തിച്ചിട്ടുള്ള ഡോ. നാഗേശ്വരൻ എഴുത്തുകാരൻ, അധ്യാപകൻ, കൺസൾട്ടന്റ് എന്നീ നിലകളിലും ശ്രദ്ധേയനാണ്.
ഐഎഫ്എംആർ സ്‌കൂൾ ഓഫ് ബിസിനസിന്റെ ഡീൻ ആയിരുന്ന ഡോ. വെങ്കിട്ടരാമൻ ക്രിയ സർവകലാശാലയിലെ എക്കണോമിക്‌സ് വിഭാഗത്തിലെ വിസിറ്റിങ് പ്രൊഫസറും തക്ഷശില ഇൻസ്‌റ്റിറ്റ്യൂഷന്റെ സഹസ്‌ഥാപകനുമാണ്.
1985ൽ അദ്ദേഹം അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്ന് (ഐഐഎം) മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്‌ളോമയും 1994ൽ മസാച്യുസെറ്റ്സ് ആംഹെർസ്‌റ്റ് സർവകലാശാലയിൽ നിന്ന് ഡോക്‌ടറൽ ബിരുദവും നേടി.
സ്വിറ്റ്സർലൻഡിലെയും സിംഗപ്പൂരിലെയും നിരവധി സ്വകാര്യ വെൽത്ത് മാനേജ്മെന്റ് സ്‌ഥാപനങ്ങൾക്കായി മാക്രോ ഇക്കണോമിക്, ക്യാപിറ്റൽ മാർക്കറ്റ് ഗവേഷണത്തിൽ നേതൃസ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ് സർവകലാശാല പ്രസ് 2015ൽ പ്രസിദ്ധീകരിച്ച എക്കണോമിക്‌സ് ഓഫ് ഡെറിവേറ്റീവ്സ്, ഡെറിവേറ്റീവ്സ്, കാൻ ഇന്ത്യ ഗ്രോ?, ദി റൈസ് ഓഫ് ഫിനാൻസ്; കോസസ്, കോൺസീക്വൻസസ് ആന്റ് ക്യൂർസ് എന്നിവയാണ് ഇദ്ദേഹം രചിച്ച പ്രധാന പുസ്‌തകങ്ങൾ.
Most Read: ദളിത് യുവാവിനെ മർദ്ദിച്ച് മൂത്രം കുടിപ്പിച്ചു; എട്ട് പേർക്കെതിരെ കേസ്