ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ആയുധമാക്കി കോൺഗ്രസ്. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന റിപ്പോർട് ഞെട്ടിക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു. ഒരു പാർലമെന്റ് സമ്മേളനം മുഴുവൻ സ്‌തംഭിച്ചത് ഈ വിഷയത്തിലാണ്.
എന്നാൽ ഇതിൽ ഒരു ബന്ധവുമില്ലെന്ന് സർക്കാർ പാർലമെന്റിൽ പറഞ്ഞു. ജനങ്ങളോട് സർക്കാർ പച്ചക്കള്ളം പറഞ്ഞുവെന്ന് ഇപ്പോൾ വ്യക്‌തമായി. പാർലമെന്റിനെയും ജനങ്ങളെയും സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ഇത് അവകാശ ലംഘനത്തിന്റെ കൂടെ പ്രശ്‌നമാണ്. പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും ഉത്തരം പറഞ്ഞേ മതിയാകൂ. പാർലമെന്റിൽ വിഷയം ശക്‌തമായി ഉന്നയിക്കുമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന് വ്യക്‌തമാക്കുന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ഇന്നാണ് പുറത്തുവന്നത്. ഇതനുസരിച്ച് 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് കരാർ ഒപ്പിട്ടതെന്ന് വ്യക്‌തമാക്കുന്നുണ്ട്. 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണ് സോഫ്റ്റ്‌വെയർ വാങ്ങിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിലുണ്ട്.
Read Also: ഗർഭിണികൾക്ക് നിയമനമില്ല; എസ്ബിഐ ഉത്തരവിൽ വനിതാ കമ്മീഷൻ വിശദീകരണം തേടി