ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപെടൽ. മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് എസ്ബിഐക്ക് വനിതാ കമ്മീഷൻ നോട്ടീസ് അയച്ചു. പുതിയ ഉത്തരവ് വിവേചനപരവും നിയമ വിരുദ്ധവുമാണെന്നാണ് നോട്ടീസിൽ പറയുന്നത്.
വിവാദ സർക്കുലർ റദ്ദ് ചെയ്യണമെന്നും വിഷയത്തിൽ അടുത്ത ചൊവ്വാഴ്‌ചയ്‌ക്കകം വിശദീകരണം നൽകണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 31നാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ പ്രസവിച്ച് നാല് മാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.
എസ്ബിഐയിൽ എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ളറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച് വിജ്‌ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്‌ഥ വിവാദമായത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കുമെന്ന് ഭേദഗതി വരുത്തി.
നേരത്തേ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്. ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവു വരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്‌താദിമർദ്ദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also: ഫോണുകള്‍ കൈമാറാത്തത് തെളിവ് നശിപ്പിക്കലിന് തുല്യം; പ്രോസിക്യൂഷന്‍