കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനെതിരെ പ്രോസിക്യൂഷന്‍. പ്രതികളുടെ ഫോണുകള്‍ കൈമാറാത്തത് ഗൂഢാലോചന നടന്നുവെന്ന പ്രോസിക്യൂഷന്‍ ആരോപണം ശരിവെക്കുന്നതാണ്. പ്രതികളുടെ അറസ്‌റ്റ് സംബന്ധിച്ച് കോടതിയുടെ തീരുമാനം വന്ന ശേഷം അന്വേഷണ സംഘം ചില നിര്‍ണായക നീക്കങ്ങള്‍ നടത്തുമെന്നും പ്രോസിക്യൂഷന്‍ വ്യക്‌തമാക്കി.
അതേസമയം പ്രോസിക്യൂഷന്‍ ഉപഹര്‍ജിയെ എതിര്‍ക്കുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അറിയിച്ചു. കേസിൽ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്നുള്ള പ്രോസിക്യൂഷന്റെ ഉപഹരജിയിലും ഹൈക്കോടതി ഇന്ന് തുടര്‍വാദം കേള്‍ക്കും. രാവിലെ 11 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്‌റ്റിസ് ബി ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുക.
ഇരു ഹരജികളിലും ഇന്നലെ വാദം കേട്ട കോടതി വിശദവാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഫോണുകള്‍ ഹാജരാക്കാത്ത പ്രതികളുടെ നടപടി കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദ്യം ചെയ്‌തിരുന്നു. ദിലീപ്, സഹോദരന്‍ അനൂപ്, ബന്ധു സുരാജ് എന്നിവരുടെ ഫോണുകള്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളോടെ ഒരുമിച്ച് മാറ്റിയെന്നും ഇത് ഗൂഡാലോചനക്ക് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന കോടതിക്ക് ഫോണുകള്‍ കൈമാറാന്‍ ഉത്തരവിടുന്നതിന് അധികാരമില്ലെന്നാണ് ദിലീപിന്റെ നിലപാട്.
തന്റെ സ്വകാര്യതയുമായി ബന്ധപ്പട്ട കാര്യങ്ങൾ ഉളളതിനാൽ ഫോൺ ഹാജരാക്കാൻ സാധിക്കില്ലെന്നാണ് ദിലീപിന്റെ വാദം. അതേസമയം മുന്‍കൂര്‍ ജാമ്യ ഹരജി തളളിയാല്‍ ദിലീപ് അടക്കമുള്ള പ്രതികളെ ഉടന്‍ അറസ്‌റ്റ് ചെയ്യാനുള്ള തീരുമാനം അന്വേഷണ സംഘം എടുത്തിട്ടുണ്ട്. പ്രതികളുമായി ഏറ്റവും അടുപ്പമുള്ളവരെയും ബന്ധുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Read also: വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോം; കുട്ടികളെ ഇന്ന് കോടതിയിൽ ഹാജരാക്കും