ന്യൂഡെൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ നിയമനത്തിൽ ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള ഉത്തരവ് എസ്ബിഐ പിൻവലിച്ചു. പൊതുജനവികാരം കണക്കിലെടുത്ത്, ഗർഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിർദ്ദേശങ്ങൾ ഉപേക്ഷിക്കാനും വിഷയത്തിൽ നിലവിലുള്ള നിർദ്ദേശങ്ങൾ തുടരാനും തീരുമാനിച്ചതായി എസ്ബിഐ പ്രസ്‌താവനയിൽ അറിയിച്ചു.
വിവാദ ഉത്തരവിൽ ഡെൽഹി വനിതാ കമ്മീഷൻ ഇടപെടുകയും ബാങ്കിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെടുകയും ചെയ്‌തതിനെ തുടർന്നാണ് നടപടി. മാർഗനിർദ്ദേശം പിൻവലിക്കണമെന്ന് ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ആവശ്യപ്പെട്ടിരുന്നു.
ഡിസംബർ 31നാണ് ഗർഭിണികളായവർക്ക് താൽക്കാലിക അയോഗ്യത കൽപിച്ചു കൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പുറത്തിറക്കിയത്. ഗർഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ പ്രസവിച്ച് നാല് മാസമാകുമ്പോൾ മാത്രമേ നിയമനം നൽകാവൂ എന്നായിരുന്നു ചീഫ് ജനറൽ മാനേജർ മേഖലാ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിൽ പറയുന്നത്.
എസ്ബിഐയിൽ എഴുത്തു പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപട്ടിക തയ്യാറാക്കുന്നത്. ബാങ്കിൽ ക്ളറിക്കൽ കേഡറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ട്മെന്റ് നടന്ന 2009ൽ നിയമനം സംബന്ധിച്ച് വിജ്‌ഞാപനം വന്നപ്പോഴാണ് ഗർഭിണികളെ നിയമിക്കില്ലെന്ന വ്യവസ്‌ഥ വിവാദമായത്. പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ആറുമാസമോ അതിലേറെയോ ഗർഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കുമെന്ന് ഭേദഗതി വരുത്തി.
നേരത്തേ ഗർഭിണികളായി ആറുമാസം പിന്നിട്ടവരുടെ നിയമനം മാത്രമാണ് നീട്ടിവെച്ചിരുന്നത്. പ്രൊമോഷനും ഇത് ബാധകമാണ്. ചില രോഗങ്ങളുള്ളവരെ പൂർണമായും അയോഗ്യരാക്കണമെന്ന നേരത്തെയുള്ള നിബന്ധനകളിൽ ഇപ്പോൾ അയവു വരുത്തിയിട്ടുണ്ട്. അവയവങ്ങളെ ബാധിച്ചേക്കാവുന്നത്ര തീവ്രമായ പ്രമേഹം, രക്‌താദിമർദ്ദം എന്നീ രോഗങ്ങളുള്ളവരെ അയോഗ്യരാക്കും. പുരുഷ ഉദ്യോഗാർഥികളുടെ വൃഷണത്തിന്റെ അൾട്രാ സൗണ്ട് സ്‌കാനിങ് നടത്തണമെന്ന നിബന്ധന പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Most Read: ഐടി കയറ്റുമതി; 611 കോടി അധികമായി നേടി ടെക്നോപാർക്ക്