തിരുവനന്തപുരം: ഗർഭിണികൾക്ക് നിയമന വിലക്ക് ഏർപ്പെടുത്തിയ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനം അപരിഷ്‌കൃതമാണെന്ന് ഡിവൈഎഫ്‌ഐ. മൂന്ന് മാസമോ അതിൽ കൂടുതലോ ഗർഭിണികളായ സ്‌ത്രീകളെ നിയമിക്കരുതെന്ന ഉത്തരവ് നടപ്പാക്കാനുള്ള തീരുമാനം അപലപനീയമാണ്.
നിയമനത്തിന് പരിഗണിക്കപ്പെടുന്ന യുവതി ഗർഭിണിയാണെങ്കിൽ, ഗർഭകാലം മൂന്ന് മാസത്തിൽ കൂടുതലാണെങ്കിൽ അത് അയോഗ്യതയാക്കി കണക്കാക്കുമെന്നാണ് എസ്ബിഐ സർക്കുലറിൽ പറയുന്നത്. സ്‌ത്രീകളോടുള്ള വിവേചനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.
എല്ലാവർക്കും തുല്യ അവസരം ഉറപ്പാക്കുന്ന ഭരണഘടനാ വ്യവസ്‌ഥയുടെ ലംഘനമാണിത്. ഗർഭിണികൾക്ക് നിയമനത്തിലും സ്‌ഥാനക്കയറ്റത്തിനും വിലക്കിനോളം പോന്ന കർശന നിയന്ത്രണങ്ങൾ നിലനിന്നിരുന്ന എസ്ബിഐയിൽ ഏറെക്കാലത്തെ ശക്‌തമായ പ്രതിഷേധത്തെ തുടർന്ന് 2009ലാണ് മാറ്റം വന്നത്.
ഈ നിയമന വിലക്ക് വീണ്ടും പുനഃസ്‌ഥാപിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. ഇതിനെതിരെ ശക്‌തമായ പ്രതിഷേധം ഉയർന്നു വരണമെന്നും ഡിവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറിയേറ്റ് പുറത്തുവിട്ട പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
Read Also: പെഗാസസ് കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ