കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്‌പെൻഡ് ചെയ്‌തു.
സിഗററ്റും സ്വർണവും ഇലകട്രോണിക് ഉപകരണങ്ങളും കടത്താൻ കസ്‌റ്റംസ് ഉദ്യോഗസ്‌ഥർ കോഴ വാങ്ങിയതായി സിബിഐ പരിശോധനയിൽ വ്യക്‌തമായതിനെ തുടർന്നാണ് നടപടി. കസ്‌റ്റംസ് സൂപ്രണ്ടിന്റെ വീട്ടിൽ നിന്നും 5 ലക്ഷം രൂപയും കസ്‌റ്റംസ് ഉദ്യോഗസ്‌ഥരുടെ വീട്ടിൽ നിന്നും ഒരു കോടി രൂപ വിലമതിക്കുന്ന സാധനങ്ങളും പിടികൂടിയിട്ടുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് നടപടി.
ജനുവരി 12ന് പുലര്‍ച്ചെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആരംഭിച്ച സിബിഐ റെയ്‌ഡ് ഒരു ദിവസം മുഴുവൻ നീണ്ടുനിന്നിരുന്നു. തുടര്‍ന്ന് കസ്‌റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്നും 650 ഗ്രാം സ്വര്‍ണ്ണവും, പണവും സിബിഐ കണ്ടെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 11 കസ്‌റ്റംസ് ഉദ്യോഗസ്‌ഥരോട് സിബിഐ ഓഫീസില്‍ ഹാജരാകാന്‍ സിബിഐ നിർദേശിച്ചിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ നടക്കുന്ന സ്വര്‍ണ്ണക്കടത്തില്‍ കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ ഒത്താശ ചെയ്യുന്നെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് സിബിഐ മിന്നല്‍ പരിശോധന നടത്തിയത്. കൊച്ചി സിബിഐ ഓഫീസിലെ 10 ഉദ്യോഗസ്‌ഥര്‍ അടങ്ങിയ സംഘമാണ് വിമാനത്താവളത്തില്‍ റെയ്‌ഡ് നടത്തിയത്. ഈയടുത്തായി കരിപ്പൂരില്‍ കോടികളുടെ സ്വർണ്ണക്കടത്താണ് പ്രതിദിനം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണമാണ് ഇവിടെ നിന്നും പിടിച്ചത്.
Read also: ലൈഫ് മിഷന്‍ സിബിഐ അന്വേഷണം; സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്