കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി വീണ്ടും സ്വർണക്കടത്ത്. മലദ്വാരത്തിൽ മൂന്നു ക്യാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേരാണ് പിടിയിലായത്. കോഴിക്കോട് പയ്യോളി സ്വദേശി കെപി നൗഷ്, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫ് എന്നിവരാണ് പിടിയിലായത്.
ബുധനാഴ്‌ച പുലർച്ചെ ബഹ്റൈനിൽ നിന്ന് വന്ന ജിഎഫ് 260ലെ യാത്രക്കാരനായിരുന്നു റൗഫ്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ റൗഫിനെ സംശയത്തെ തുടർന്ന് പോലീസ് എയ്‌ഡ് പോസ്‌റ്റിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്‌തെങ്കിലും, സ്വർണം കൊണ്ടു വന്ന കാര്യം റൗഫ് സമ്മതിച്ചില്ല. എന്നാൽ എക്‌സ് റേ പരിശോധനയിൽ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച ക്യാപ്‌സ്യൂളുകൾ തെളിഞ്ഞു.
മൂന്നു ക്യാപ്‌സ്യൂളുകളിലായി 766 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വർണമാണ് റൗഫ് കടത്താൻ ശ്രമിച്ചത്. വിമാനത്താവളത്തിന് പുറത്തെത്തിച്ചാൽ ഫോണിൽ വിളിക്കുമെന്നായിരുന്നു കള്ളക്കടത്ത് സംഘം ഇയാൾക്ക് നൽകിയ നിർദ്ദേശം. വിളിക്കുന്ന ആളുകൾക്ക് സ്വർണം നൽകാനായിരുന്നു ഇയാൾക്ക് ലഭിച്ച നിർദ്ദേശമെന്നും പോലീസ് പറഞ്ഞു.
ബുധനാഴ്‌ച രാവിലെ 8.05ന് ബഹ്റൈനിൽ നിന്ന് വന്ന മസ്‌കറ്റ് ഫ്‌ളൈറ്റിലെ യാത്രക്കാരനായ കോഴിക്കോട് പയ്യോളി സ്വദേശി നൗഷ് എന്നയാളെയും സംശയം തോന്നി പോലീസ് വിമാനത്താവളത്തിന് പുറത്തുള്ള എയ്‌ഡ് പോസ്‌റ്റിലേക്ക് കൊണ്ടുവന്നു. ചോദ്യം ചെയ്യലിൽ ഇയാളും സ്വർണം കടത്തിയത് സമ്മതിച്ചില്ല. തുടർന്ന് എക്‌സ് റേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്‌സ്യൂളുകളിൽ ഒളിപ്പിച്ച സ്വർണം കണ്ടെത്തിയത്. മൂന്ന് ക്യാപ്‌സ്യൂളുകളിൽ 766 ഗ്രാം മിശ്രിത രൂപത്തിൽ ഉള്ള സ്വർണമാണ് ഇയാളും കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 35 സ്വർണക്കടത്ത് കേസുകളാണ് കരിപ്പൂരിൽ പോലീസ് പിടികൂടിയത്. 17 കോടിയോളം രൂപ വില വരുന്ന 32 കിലോയോളം സ്വർണം ഇക്കാലയളവിൽ എയ്‌ഡ് പോസ്‌റ്റ് വഴി പിടികൂടി. കസ്‌റ്റംസിന് പുറമെ പോലീസ് കൂടി സ്വർണം പിടികൂടാൻ തുടങ്ങിയതോടെ കള്ളക്കടത്ത് സംഘം സ്വർണം കടത്താൻ പുതുവഴികൾ തേടുകയാണ്.
Most Read: സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി ഇഡി കോടതിയിൽ അപേക്ഷ നൽകി