കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി. രഹസ്യമൊഴിയുടെ സർട്ടിഫൈഡ് കോപ്പിക്കായാണ് ഇഡി എറണാകുളം ജില്ലാ കോടതിയിൽ അപേക്ഷ നൽകിയത്. കേസിൽ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെടി ജലീൽ തുടങ്ങിയവരുടെ പങ്ക് വ്യക്‌തമായി മൊഴി നൽകിയിട്ടുണ്ടെന്ന് സ്വപ്‌നാ സുരേഷ് വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ, മുൻ മന്ത്രി കെടി ജലീൽ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിൽ സ്വപ്‌നാ സുരേഷ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും എതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. രഹസ്യമൊഴിയിൽ നിന്നും പിൻമാറാൻ മുഖ്യമന്ത്രിയുടെ ദൂതൻ സമ്മർദ്ദം ചെലുത്തിയെന്നും സ്വപ്‌നാ സുരേഷ് ആരോപിച്ചു.
കോൺസുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നും ജാമ്യാപേക്ഷയിലുണ്ട്. പോലീസ് ഉദ്യോഗസ്‌ഥരിൽ നിന്ന് തനിക്ക് ജീവന് ഭീഷണി ഉണ്ടെന്നും ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. അതേസമയം, കേസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സർക്കാരിനെതിരെ കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയെന്നടക്കം എഫ്ഐആറിൽ പരാമർശമുണ്ട്. എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
Most Read: കണ്ണൂരിലെ ഉളിക്കലിൽ നിന്ന് രണ്ട് സ്‌റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി