തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് കേരളത്തിലും പ്രവേശിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലൂടെ വെള്ളിയാഴ്‌ച ചുഴലിക്കാറ്റ് കടന്നു പോകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ വ്യക്‌തമാക്കി.
ശ്രീലങ്കന്‍ തീരത്തു നിന്നും 470 കിലോമീറ്ററും കന്യാകുമാരി തീരത്തു നിന്നും 700 കിലോമീറ്ററും അകലെയാണ് നിലവില്‍ ബുറെവി ചുഴലിക്കാറ്റ്. അതിനാല്‍ തന്നെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മല്‍സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്. കൂടാതെ നിലവില്‍ കടലില്‍ പോയിട്ടിട്ടുള്ളവര്‍ എത്രയും പെട്ടെന്ന് തന്നെ സുരക്ഷിത തീരത്തേക്ക് മാറണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പ്രഭാവം കേരത്തിലും പ്രകടമാകുമെന്നതിനാല്‍ വരും ദിവസങ്ങളില്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്‌തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലാണ് കൂടുതലായും മഴ തുടരാനുള്ള സാധ്യത. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ശക്‌തമായ മഴക്കും കാറ്റിനുമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
Read also : പോസ്‌റ്റ് ഓഫീസ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് വർധിപ്പിച്ചു; തുകയില്ലെങ്കിൽ ചാർജ് ഈടാക്കും