ലഖ്‌നൗ: സമാജ്‌വാദി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “ഉത്തർപ്രദേശിലെ ഭീകരാക്രമണത്തിൽ പ്രതികളായ നിരവധി ഭീകരർക്കെതിരായ കേസുകൾ സമാജ്‌വാദി പാർട്ടി സർക്കാർ പിൻവലിച്ചു. ഭീകരർ സംസ്‌ഥാനത്തുടനീളം സ്‌ഫോടനങ്ങൾ നടത്തിയപ്പോൾ, എസ്‌പി സർക്കാർ അവർക്കെതിരെ വിചാരണ അനുവദിച്ചില്ല,”- ഹർദോയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
“2007ൽ ലഖ്‌നൗവിലും അയോധ്യയിലും കോടതി വളപ്പുകളിൽ സ്‌ഫോടനങ്ങൾ നടന്നിരുന്നു. 2012ൽ താരിഖ് കാസ്‌മി എന്ന ഭീകരനെതിരായ കേസ് എസ്‌പി സർക്കാർ പിൻവലിച്ചു. എന്നാൽ എസ്‌പി സർക്കാരിന്റെ ഗൂഢാലോചന കോടതി പരാജയപ്പെടുത്തുകയും ഭീകരനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്‌തു,”- പ്രധാനമന്ത്രി ആരോപിച്ചു.
എസ്‌പിയും കോൺഗ്രസ് നേതാക്കളും ഒസാമ ബിൻ ലാദനെപ്പോലുള്ള ഭീകരരെ ‘ജി’ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ തീവ്രവാദികളെ ഉൻമൂലനം ചെയ്‌തതിൽ അവർ കരയുക പോലും ചെയ്‌തു,”- അദ്ദേഹം കൂട്ടിച്ചേർത്തു.
2014നും 2017നും ഇടയിൽ സംസ്‌ഥാനത്തിന്റെ വികസന സംരംഭങ്ങളിൽ മുൻ സർക്കാർ കേന്ദ്രവുമായി സഹകരിച്ചില്ലെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ചു. 2014നും 17നും ഇടയിൽ ഈ പരിവാർവാദികൾ (രാജവംശങ്ങൾ) എന്റെ സർക്കാരിനെ സഹായിച്ചില്ല എന്നതിൽ ഞാൻ ഖേദിക്കുന്നു; അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ചരിത്രം തിരുത്തി ചെന്നൈ; മേയറാകാൻ ദളിത് വനിത









































