ന്യൂഡെൽഹി: നിസാമുദ്ദീൻ മർക്കസ് പള്ളിയിൽ റമദാൻ കാലത്ത് ദിവസവും 5 നേരം നമസ്‌കാരത്തിന് 50 പേരെ വീതം അനുവദിച്ച് ഡെൽഹി ഹൈക്കോടതി ഉത്തരവ്. കോവിഡ് വ്യാപനത്തിനിടയിൽ കഴിഞ്ഞവർഷം അടച്ച മർക്കസിൽ അഞ്ചിൽ കൂടുതൽ പേരെ കടത്തിവിടാൻ പറ്റില്ലെന്ന് കേന്ദ്ര സർക്കാരും ഡെൽഹി പോലീസും നേരത്തെ വാദിച്ചിരുന്നു.ഈ വാദം തള്ളിയാണ് ഡെൽഹി ഹൈക്കോടതി ഉത്തരവ്.
ആരാധനാലയങ്ങൾ അടച്ചിടണമെന്ന് ഡെൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗനിർദേശങ്ങളിൽ ഇല്ല. മറ്റു ആരാധനാലയങ്ങളിൽ ഒത്തുചേരലുകൾ നടക്കുന്നുണ്ട്, എന്നാൽ നിസാമുദ്ദീൻ മർക്കസിന്റെ കാര്യത്തിലുള്ള സർക്കാർ നിലപാടിൽ വ്യക്‌തതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
പള്ളിയുടെ ഒന്നാം നിലയിൽ മാത്രമാണ് പ്രാർത്ഥനക്ക് അനുമതി നൽകിയിരിക്കുന്നത്. കൂടുതൽ പേരെ അനുവദിക്കണമെന്ന് ഡെൽഹി വഖഫ് ബോർഡ് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പോലീസ് സ്‌റ്റേഷനിൽ പ്രത്യേക അപേക്ഷ നൽകാനാണ് കോടതി നിർദേശിച്ചത്. അപേക്ഷ പരിശോധിച്ച് സാഹചര്യങ്ങൾക്ക് അനുസൃതമായി ഉചിത തീരുമാനമെടുക്കാൻ പോലീസിനോടും കോടതി ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ ഡെൽഹി ദുരന്ത നിവാരണ അതോറിറ്റി ഇറക്കുന്ന വിജ്‌ഞാപനങ്ങൾക്ക് വിധേയമായിരിക്കും പള്ളിയിലേക്കുള്ള പ്രവേശന അനുമതിയെന്ന് കോടതി ഉത്തരവിൽ പറയുന്നു. സാമൂഹിക അകലം സംബന്ധിച്ച കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പാലിക്കണമെന്നും കോടതി വ്യക്‌തമാക്കി.
Read also: വിവാദ പരാമർശം; ദിലീപ് ഘോഷിനെ വിലക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍