ന്യൂഡെൽഹി: കൈക്കൂലിക്കേസില്‍ ആം ആദ്മി പാര്‍ട്ടിയുടെ കൗണ്‍സിലറെ സിബിഐ അറസ്റ്റ് ചെയ്തു. ഈസ്റ്റ് ഡെൽഹി മുനിസിപ്പല്‍ കൗണ്‍സിലില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍ ഗീത റാവത്തിനെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവരുടെ അസോസിയേറ്റ് ആയ ബിലാല്‍ എന്നയാളും അറസ്റ്റിൽ ആയിട്ടുണ്ട്. വെള്ളിയാഴ്ച ആയിരുന്നു അറസ്റ്റ്.
20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് കൗണ്‍സിലര്‍ക്ക് എതിരെയുള്ള കേസെന്ന് സിബിഐ വക്താവ് ആര്‍സി ജോഷി പറഞ്ഞു. പരാതിക്കാരന്റെ വീടിന് മേല്‍ക്കൂര പണിയുന്നതുമായി ബന്ധപ്പെട്ട അപേക്ഷക്ക് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും അനുമതി ലഭിക്കണമെങ്കില്‍ 20,000 രൂപ നല്‍കണം എന്ന് ഗീത റാവത്ത് ആവശ്യപ്പെട്ടതായാണ് പരാതി.
സംഭവത്തില്‍ ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. “കൗണ്‍സിലര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി തന്നെ സ്വീകരിക്കണം. അഴിമതി കാണിക്കുന്ന ഏത് ജനപ്രതിനിധി ആണെങ്കിലും, അത് എംഎല്‍എയോ എംപിയോ മുനിസിപ്പല്‍ കൗണ്‍സിലറോ ആവട്ടെ, അവര്‍ക്കെതിരെ കടുത്ത, മാതൃകാപരമായ നടപടി തന്നെ ഉണ്ടാവണം. ആം ആദ്മി പാര്‍ട്ടി എന്നും അഴിമതിക്ക് എതിരായാണ് നിലകൊള്ളുന്നത്. സിബിഐ ഈ കേസ് യാതൊരു പക്ഷപാതവുമില്ലാതെ അന്വേഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്,”- ആം ആദ്മി പാർട്ടി പറഞ്ഞു.
അതേസമയം ഗീത റാവത്തിനെയും അസോസിയേറ്റ് ബിലാലിനെയും കസ്റ്റഡിയിൽ ലഭിക്കുന്നതിനായി കോടതിയില്‍ ആവശ്യപ്പെടുമെന്ന് സിബിഐ അറിയിച്ചു.
Most Read: ചൊറിച്ചിൽ വന്നാൽ പിന്നെ ചൊറിഞ്ഞല്ലേ പറ്റൂ; എന്നാലും ഇത്രയും വേണ്ടിയിരുന്നില്ല…