ഇറ്റലിയിൽ സിനിമാ സെന്‍സറിങ് അവസാനിപ്പിച്ചതായി സാംസ്‌കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനി. ഇതോടെ 108 വര്‍ഷത്തെ നിയമമാണ് ഇല്ലാതായത്.
സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ചുവെന്നും കലാകാരൻമാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഭരണകൂടത്തിന് സാധിക്കില്ലെന്നും മന്ത്രി അറിയിച്ചു. ‘ഫിലിം സെന്‍സര്‍ഷിപ്പ് അവസാനിപ്പിച്ചു. കലാകാരൻമാരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ഭരണകൂടത്തെ അനുവദിക്കുന്ന എല്ലാ നിയമങ്ങളും എടുത്തുനീക്കുന്നു’, സാംസ്‌കാരിക മന്ത്രി വ്യക്‌തമാക്കി.
ഭരണകൂടത്തിന് സിനിമക്ക് മേല്‍ അധികാരം നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വരുന്നത് 1913 മുതലാണ്. ഈ നിയമപ്രകാരം ഭരണകൂടത്തിന് ആവശ്യമെന്ന് തോന്നിയാല്‍ സിനിമ രംഗങ്ങള്‍ നീക്കം ചെയ്യാനും വേണമെങ്കില്‍ സിനിമ തന്നെ നിര്‍ത്തിവെക്കാനും അവകാശം നല്‍കിയിരുന്നു. എന്നാൽ ഇത് നിർത്തലാക്കിയതോടെ ഇനിമുതല്‍ മതപരമായോ മറ്റു കാരണങ്ങള്‍ കൊണ്ടോ സിനിമകള്‍ തടഞ്ഞുവെക്കാൻ രാജ്യത്തിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.
അതേസമയം ചലച്ചിത്രകാരൻമാര്‍ക്ക് തന്നെ സിനിമ തരം തിരിക്കാനും സാധിക്കും. 12+, 14+, 16+, 18+ എന്നൊക്കെയാവും ഇത്തരത്തില്‍ സിനിമകള്‍ക്ക് നല്‍കുന്ന തരംതിരിവുകള്‍. എന്നാല്‍ ഈ ക്ളാസിഫിക്കേഷന്‍ പുനപരിശോധിക്കാന്‍ ഒരു കമ്മിഷനെ രൂപികരിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ കമ്മിഷനില്‍ ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ മാത്രമല്ല വിദ്യാഭ്യാസ വിദഗ്‍ധരും മൃഗസംരക്ഷകരും അംഗങ്ങളായി ഉണ്ടായിരിക്കും.
Read Also: നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം; ഹരജി തള്ളി സുപ്രീം കോടതി