ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ 38 പേർ അഞ്ച് വർഷത്തിനിടെ രാജ്യം വിട്ടതായി കേന്ദ്ര ധനമന്ത്രാലയം വെളിപ്പെടുത്തി. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തിട്ടുള്ള 38 പേരാണ് 2015-2019 വർഷങ്ങൾക്കിടയിൽ രാജ്യം വിട്ടതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് താക്കൂർ ഡീൻ കുര്യാക്കോസ് എംപിക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി. തട്ടിപ്പുകാരെ തിരിച്ചു കൊണ്ടുവരുന്നത് ഉൾപ്പെടെ കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
രാജ്യം വിട്ട 20 പേർക്കെതിരേ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ കഴിയുന്ന 14 പേരെ നാടുകടത്തണമെന്ന് അതതു രാജ്യങ്ങളിലെ അധികാരികളോട് ആവശ്യപ്പെട്ടു. 11 പേർക്കെതിരേ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്‌സ് നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇവരുടെ സ്വത്തുക്കൾ കണ്ട് കെട്ടുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
കൂടാതെ, ഇനി മുതൽ 50 കോടിക്ക് മുകളിൽ വായ്‌പ എടുക്കുന്ന കമ്പനികളുടെ ഡയറക്ടർമാരുടെയും പ്രമോട്ടർമാരുടെയും പാസ്‌പോർട്ടിന്റെ സർട്ടിഫൈ ചെയ്‌ത പകർപ്പ് വാങ്ങണമെന്ന് പൊതുമേഖലാ ബാങ്കുകൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.