ന്യൂഡെൽഹി: നാഷണല്‍ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ളയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ചോദ്യംചെയ്‌തു. ജമ്മു കശ്‌മീർ ബാങ്ക് അഴിമതി കേസിലാണ് ചോദ്യം ചെയ്യൽ.
ഇഡിയുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യലിനായി ഒമര്‍ അബ്‌ദുള്ള വ്യാഴാഴ്‌ച ഡെൽഹിയില്‍ എത്തിയിരുന്നു. ഒമര്‍ അബ്‌ദുള്ളയുടെ പങ്ക് അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ പുറത്തുവിടാന്‍ കഴിയുകയുള്ളൂവെന്ന് ഇഡി ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.
ജമ്മു കശ്‌മീർ ബാങ്കില്‍ നിന്നും വായ്‌പ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സിബിഐ കേസെടുത്തിരുന്നു. ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ മുഷ്‌താഖ് അഹമ്മദ് ഷെയ്ഖ് ഉള്‍പ്പടെയുള്ളവരാണ് 12 വര്‍ഷം മുന്‍പുള്ള കേസിലെ പ്രതികള്‍.
അതേസമയം, ഇഡി ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ കോടതിക്കും അതീതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാഷണല്‍ കോൺഫറൻസ് ആരോപിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ കോടതിയില്‍ പറയുമെന്നും പാര്‍ട്ടി വക്‌താവ് പറഞ്ഞു.
Most Read: സംസ്‌ഥാനത്തെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; മാസ്‌കും സാനിറ്റൈസറും തുടരണം