കൊട്ടാരക്കര: പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുന്ന പുതിയ പദ്ധതി തപാൽ വകുപ്പ് രൂപീകരിച്ചു. പുതിയ പദ്ധതി പ്രകാരം പോസ്‌റ്റ് ഓഫീസുകളിൽ നിന്നോ പോസ്‌റ്റ്മാൻ വീട്ടിൽ എത്തിയോ സർട്ടിഫിക്കറ്റ് നൽകും. കേന്ദ്ര-സംസ്‌ഥാന പെൻഷൻകാർ, വിമുക്‌ത ഭടൻമാർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് ഈ രീതിയിൽ ലൈഫ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം. വിരമിച്ചതിനുശേഷം പെൻഷൻ ആനുകൂല്യം തുടർന്ന് ലഭിക്കാനുള്ള തെളിവാണ് ലൈഫ് സർട്ടിഫിക്കറ്റ്.
പെൻഷൻ വിവരങ്ങൾ ആധാർ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേർത്താണ് ജീവൻ പ്രമാൺ എന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് രജിസ്‌റ്റർ ചെയ്യേണ്ടത്. കോവിഡ് പശ്‌ചാത്തലത്തിൽ മുതിർന്നവർ വീടിന് പുറത്ത് പോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്‌റ്റ് പേയ്‌മെന്റ്സ് ബാങ്കിന്റെ കീഴിൽ തപാൽ വകുപ്പ് പദ്ധതി ആരംഭിച്ചത്. മുൻകൂട്ടി അറിയിച്ചാൽ പോസ്‌റ്റ്മാൻ വീട്ടിലെത്തി മൈക്രോ എടിഎമ്മിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നൽകും. ഇതിന് 70 രൂപയാണ് തപാൽ വകുപ്പ് ഈടാക്കുക.
Also Read: വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ കൂടുതൽ ഭക്‌തർക്ക് പ്രവേശനം നൽകാൻ തീരുമാനം
മുമ്പ് കേന്ദ്ര-സംസ്‌ഥാന പെൻഷൻകാർ നവംബറിലായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ജീവനക്കാർക്ക് ഡിസംബർ 31 വരെയും സംസ്‌ഥാന ജീവനക്കാർക്ക് മാർച്ച് വരെയും തീയതി നീട്ടിയിട്ടുണ്ട്. ബാങ്കുകൾക്ക് വീഡിയോ അധിഷ്‌ഠിത തിരിച്ചറിയൽ വഴിയും ലൈഫ് സർട്ടിഫിക്കറ്റ് സ്വീകരിക്കാം.