ശ്രീനഗർ: ജമ്മു കശ്‌മീരിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ ഭക്‌തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചു. നവംബർ 1 മുതൽ ദിവസേന 15,000 ഭക്‌തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുമതി നൽകാമെന്നാണ് ജമ്മു കശ്‌മീർ സർക്കാരിന്റെ തീരുമാനം. 7,000 പേർക്കാണ് നിലവിൽ ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. യാത്രക്കാർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ വേണമെന്ന നിബന്ധനയും നീക്കം ചെയ്‌തിട്ടുണ്ട്.
ജമ്മു കശ്‌മീർ ഭരണകൂടം പുറത്തുവിട്ട ഏറ്റവും പുതിയ കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ച് മറ്റു അൺലോക്ക് നിർദ്ദേശങ്ങൾ നവംബർ 30 വരെ നിലനിൽക്കും. ക്ഷേത്രത്തിലെ രജിസ്‌ട്രേഷൻ കൗണ്ടറുകളിൽ തിരക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഭക്‌തരുടെ രജിസ്‌ട്രേഷൻ ഓൺലൈൻ വഴിയായി മാത്രമേ അനുവദിക്കൂ.
തീർഥാടകരുടെ സൗകര്യത്തിന് വേണ്ടി ഭവൻ, കത്ര, അർധകുവാരി, ജമ്മു എന്നിവിടങ്ങളിൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ, ഹെലിക്കോപ്റ്റർ സർവീസുകൾ, പാസഞ്ചർ റോപ്പ് വേ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.
രസായി ജില്ലയിലെ തൃക്കുട പർവതത്തിൽ സ്‌ഥിതി ചെയ്യുന്ന ക്ഷേത്രം 5 മാസങ്ങൾക്ക് ശേഷം ഓഗസ്‌റ്റിലായിരുന്നു തുറന്നത്. ആദ്യഘട്ടത്തിൽ 2,000 ഭക്‌തർക്കായിരുന്നു ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നത്. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു പ്രവേശനം.
Read also: തീയേറ്ററുകള്‍ തുറക്കും, പ്രവേശനം 50 ശതമാനം സീറ്റുകളിലേക്ക് മാത്രം; തമിഴ്നാട്