ചെന്നൈ : കോവിഡ് നിയന്ത്രണങ്ങളില്‍ നല്‍കുന്ന ഇളവുകളുടെ ഭാഗമായി സിനിമ തീയേറ്ററുകള്‍ തുറക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്. നവംബര്‍ 10 മുതലാണ് സംസ്‌ഥാനത്ത് തീയേറ്ററുകള്‍ തുറക്കുക. അണ്‍ലോക്ക് 5 ന്റെ ഭാഗമായി രാജ്യത്ത് ഒക്‌ടോബർ 15 മുതല്‍ തീയേറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിരുന്നെങ്കിലും തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങള്‍ അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തീയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിരിക്കുകയാണ് സംസ്‌ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് സംസ്‌ഥാനത്തെ തീയേറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
സംസ്‌ഥാനത്തെ മുഴുവന്‍ മള്‍ട്ടിപ്‌ളക്‌സ് തീയേറ്ററുകളും, ഷോപ്പിംഗ് മാളുകളിലെ തീയറ്ററുകളും ഉള്‍പ്പടെ ഉള്ളവ ഈ മാസം 10 ആം തീയതിയോടെ തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ കോവിഡ് മാനദണ്ഡപ്രകാരം തീയറ്ററുകളില്‍ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അകെ സീറ്റുകളുടെ 50 ശതമാനത്തില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം നല്‍കുകയുള്ളൂ. ഒപ്പം തന്നെ സംസ്‌ഥാനത്ത് നടത്തുന്ന സിനിമ, ടെലിവിഷന്‍ പ്രോഗ്രാം ഷൂട്ടിംഗുകള്‍ക്ക് 150 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളൂ.
കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നൽകുന്നുണ്ടെങ്കിലും സംസ്‌ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നവംബര്‍ 30 ആം തീയതി വരെ നീട്ടിയതായി അറിയിച്ചിട്ടുണ്ട്. എന്നാല്‍ തീയേറ്ററുകള്‍ക്ക് ഒപ്പം തന്നെ ഓഡിറ്റോറിയങ്ങള്‍, മ്യൂസിയം, 9 മുതല്‍ 12 വരെയുള്ള സ്‌കൂളുകള്‍, കോളേജുകള്‍, ഗവേഷണ സ്‌ഥാപനങ്ങള്‍ എന്നിവ തുറക്കാനുള്ള അനുവാദം സംസ്‌ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണ ഇളവുകളുടെ ഭാഗമായി നൽകിയിട്ടുണ്ട്.
Read also : ഇടുക്കി അണക്കെട്ടില്‍ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി