പുതുച്ചേരി: പുതുവൽസര ആഘോഷങ്ങളുമായി ബന്ധപെട്ട് പുതുച്ചേരിയിൽ കൂടുതൽ നിയന്ത്രണങ്ങൾ. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മാളുകളിലും രണ്ടുഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇതുവരെ 5.40 ലക്ഷം പേരാണ് രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിരിക്കുന്നത്. 8.24 ലക്ഷം ആളുകൾക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയിട്ടുണ്ട്.
അതേസമയം, പ്രധാനമന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് അടുത്ത മാസം മുതൽ സംസ്‌ഥാനത്ത് ബൂസ്‌റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് പുതുച്ചേരിയിലെ ആരോഗ്യവകുപ്പ് ഡയറക്‌ടർ ജി ശ്രീരാമുലു അറിയിച്ചു. 15- 18 വയസുള്ള വിദ്യാർഥികൾക്ക് സ്‌കൂളിൽ വെച്ചുതന്നെ വാക്‌സിൻ നൽകാനാണ് പദ്ധതി. പഠനം നിർത്തിയ വിദ്യാർഥികൾക്ക് അവരുടെ വീടുകളിൽ നേരിട്ടെത്തി കുത്തിവെപ്പ് എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ആശങ്കയാകുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതിർത്തി പരിശോധനകളടക്കം സർക്കാർ കടുപ്പിച്ചിരിക്കുകയാണ്. പുതുവൽസര ആഘോഷങ്ങൾക്ക് ശേഷം രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പുതുച്ചേരിയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
Also Read: അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം; നിരീക്ഷണം ശക്‌തമാക്കി പോലീസ്