തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്ക് മേൽ നിരീക്ഷണം ശക്‌തമാക്കി പോലീസ്. തൊഴിലാളികളുടെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലഹരി ഉപയോഗവും അന്വേഷണ പരിധിയിലുണ്ട്. സംസ്‌ഥാന വ്യാപക പരിശോധനയ്‌ക്കാണ് ഡിജിപി അനിൽ കാന്ത് നിർദ്ദേശം നൽകിയിരിക്കുന്നത്.
കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ നടത്തിയ അക്രമത്തിന്റെ ചുവട് പിടിച്ചാണ് പോലീസിന്റെ നടപടി. അതിഥി തൊഴിലാളികൾ നടത്തുന്ന കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതായും ഡിജിപിയുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്‌ഥരുടെ സംഘം വിലയിരുത്തി. ലഹരി ഉപയോഗം വർധിക്കുന്നതും കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നതായും വിലയിരുത്തുന്നു. അതിനാൽ, മുഴുവൻ തൊഴിലാളി ക്യാംപുകളും പരിശോധിക്കാനാണ് തീരുമാനം. തൊഴിലാളികൾ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അതിന്റെ ഉറവിടം കണ്ടെത്തും.
സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോ എന്നറിയാൻ രഹസ്യ നിരീക്ഷണവും ഏർപ്പെടുത്തും. റേഞ്ച് ഡിഐജിമാരും ജില്ലാ പോലീസ് മേധാവിമാരും അന്വേഷണ പുരോഗതി ആഴ്‌ചതോറും വിലയിരുത്താനാണ് തീരുമാനം. അതേസമയം, കിഴക്കമ്പലത്തുണ്ടായ സംഘർഷം മറ്റ് ക്യാംപുകളിലേക്ക് വ്യാപിക്കാതിരിക്കാൻ തൊഴിലാളികളുമായി നല്ല ബന്ധം തുടരണമെന്ന നിർദ്ദേശവും നിലനിൽക്കുന്നുണ്ട്.
Also Read: രഞ്‌ജിത്ത് വധക്കേസ്; രണ്ട് എസ്‌ഡിപിഐ പ്രവർത്തകരുടെ അറസ്‌റ്റ് രേഖപ്പെടുത്തി