ആലുവ: മൊബൈൽ മോഷ്‌ടിച്ചയാളെ സ്‌കൂട്ടറിൽ പിന്തുടർന്ന് പിടികൂടിയ വീട്ടമ്മക്കും മകൾക്കും നാട്ടുകാരുടെ അഭിനന്ദന പ്രവാഹം. ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്തിയ മാറമ്പിള്ളി കല്ലായത്ത് പറമ്പിൽ ശ്രീക്കുട്ടനെ (25) ആണ് വീട്ടമ്മയും മകളും ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിച്ചത്.
എടയപ്പുറം മുസ്‌ലിം പള്ളിക്ക് സമീപമുള്ള മാനാപ്പുറത്ത് വീട്ടിൽ അബ്‌ദുൽ റഹ്‌മാന്റെ ഭാര്യ ഷൈല റഹ്‌മാൻ, മകൾ സൈറ സുൽത്താന എന്നിവരാണ് മോഷ്‌ടാവിനെ പിടികൂടിയത്.
ഷൈല താമസിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള സ്‌ഥലത്താണ് 20ഓളം ഇതര സംസ്‌ഥാന തൊഴിലാളികൾ വാടകക്ക് കഴിയുന്നത്. തിങ്കളാഴ്‌ച രാവിലെ ഏഴുമണിയോടെ ആണ് ഇവിടെ മോഷണം നടന്നത്. അപരിചിതനായ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി ഓടുന്നത് ശ്രദ്ധയിൽപെട്ട ഷൈല ഒൻപതാം ക്‌ളാസുകാരിയായ മകളുമായി സ്‌കൂട്ടറിൽ ഇയാളെ പിന്തുടരുകയായിരുന്നു. മകൻ സൽമാനെ വിളിച്ചെങ്കിലും ഉറക്കത്തിൽ ആയതിനാൽ ഉണർന്ന് എത്താൻ വൈകുമെന്നതിനാലാണ് മകൾക്കൊപ്പം പുറപ്പെട്ടത്.
കെഎസ്ആർടിസി സ്‌റ്റാൻഡിൽ വച്ച് ആളെ കണ്ടെങ്കിലും ഷൈലയുടെ മകൻ എത്താൻ വൈകിയതിനാൽ പിടികൂടാനായില്ല. ഈ സമയം അയാൾ ജില്ലാ ആശുപത്രിയിലേക്ക് കയറിയിരുന്നു. ഇയാളെ പിന്തുടർന്ന് ആശുപത്രിയിലെത്തിയ ഷൈല പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ കുതറിയോടി. പിന്നീട് പ്രസവ വാർഡിന് സമീപത്തുവച്ച് ഷൈലയും രണ്ട് മക്കളും ചേർന്ന് ഇയാളെ പിടികൂടി പോലീസിനെ ഏൽപ്പിക്കുക ആയിരുന്നു.
മോഷ്‌ടിച്ച മൊബൈൽ ഫോൺ ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ആലുവ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കഞ്ചാവ്, മോഷണ കേസുകൾ ഉണ്ടെന്ന് ആലുവ സിഐ പിഎസ് രാജേഷ് പറഞ്ഞു.
Also Read: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; കമറുദ്ദീന് കൂടുതല്‍ കേസുകളില്‍ ജാമ്യം