പാലക്കാട്: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ പാലക്കാട് ജില്ലയിലെ അഞ്ച് അണക്കെട്ടുകൾ തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം ഡാം, പോത്തുണ്ടി, ശിരുവാണി, പറമ്പിക്കുളം എന്നിവയാണ് തുറന്നത്. പറമ്പിക്കുളം ഡാം ഇന്നലെ രാവിലെ തുറന്നിട്ടുണ്ട്. ഡാമിൽ നിന്ന് 12,000 ക്യൂസെക്‌സ് വെള്ളമാണ് പെരിങ്ങൽക്കുത്ത് വഴി ചാലക്കുടി പുഴയിലേക്ക് തുറന്ന് വിടുന്നത്. ഇതേ തുടർന്ന്, മലമ്പുഴയിലും മീങ്കരയിലും ചുള്ളിയാറിലും ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നിൽകിയിട്ടുണ്ട്.
മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറും 30 സെന്റീമീറ്റർ വീതം ഉയർത്തി. പരമാവധി 77.88 മീറ്റർ ജലനിരപ്പുള്ള അണക്കെട്ടിൽ നിലവിൽ 77.83 മീറ്ററാണ് ജലനിരപ്പുള്ളത്. കാഞ്ഞിരപ്പുഴയുടെ മൂന്ന് ഷട്ടറുകളും 50 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. പുഴയിലേക്കും വെള്ളം ഒഴുകുന്നുണ്ട്. പരമാവധി ജലനിരപ്പ് 97.50 ആണ്. നിലവിൽ 96.45 മീറ്ററാണുള്ളത്. പോത്തുണ്ടിയുടെ മൂന്ന് ഷട്ടറും 75 സെന്റീമീറ്റർ വീതം ഉയർത്തി. ശിരുവാണി അണക്കെട്ടിലെ റിവർ സ്‌ളൂയിസ് ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തി. ഡാമിന്റെ നിലവിലെ ജലനിരപ്പ് 876.82 മീറ്ററാണ്. പരമാവധി ജലനിരപ്പ് 878.50 മീറ്ററാണ്.
മീങ്കരയിൽ 156.09 നിലവിൽ ജലനിരപ്പ് ഉള്ളത്. പരാമാവധി സംഭരണശേഷി 156.36 മീറ്ററാണ്. മലമ്പുഴയിൽ ജലനിരപ്പ് 113.71 മീറ്ററായി ഉയർന്നതിനാൽ ജലക്രമീകരണത്തിന്റെ ഭാഗമായി ഷട്ടറുകൾ ഉയർത്താൻ സാധ്യത ഉണ്ട്. മഴയുടെ തീവ്രതയ്‌ക്ക് അനുസരിച്ചാകും തുറക്കുകയെന്നും ഭാരതപുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Most Read: സൂരജിന്റെ ശിക്ഷയിൽ കോടതിക്ക് തെറ്റ് പറ്റി; അഡ്വ. ആസിഫലി