പുതിയ കിരീടാവകാശിക്ക് കീഴിൽ വലിയ മാറ്റങ്ങൾക്കൊരുങ്ങുകയാണ് സൗദി അറേബ്യ. ഇപ്പോൾ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഫാഷൻ ഫോട്ടോഷൂട്ടിന് അനുമതി നൽകി എല്ലാവരെയും അമ്പരപ്പിക്കുകയും ചെയ്തു മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നേതൃത്വം നൽകുന്ന ഭരണകൂടം. ഇതര മതസ്ഥർക്ക് ഉൾപ്പെടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിച്ച്, കൂടുതൽ ഇളവുകൾ നൽകി രാജ്യത്തെ ജീവിതനിലവാരം ഉയർത്താനും അതേ സമയം ഇസ്ലാമിക മൂല്യങ്ങൾ നിലനിർത്താനുമുള്ള നടപടികളാണ് സൗദി കൈക്കൊള്ളുന്നത്.
രാജ്യത്തിന്റെ വിപണി ലോകത്തിന് മുൻപിൽ തുറന്നവതരിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന വിഷൻ ഓഫ് സൗദി അറേബ്യ 2030 മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതാണ് ഈ പ്രവർത്തി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാഷൻ മാസികയുടെ പ്രാദേശിക എഡിഷനായ ” വോഗ് അറേബ്യ ” ആണ് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തരായ മോഡലുകളെ അണിനിരത്തി പരിപാടി സംഘടിപിച്ചത്.
” 24 ഹൗർസ് ഇൻ അൽ ഉല ” എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോഷൂട്ട് യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഉൾപ്പെട്ട പ്രദേശമായ അൽ ഉലയിൽ വെച്ചാണ് നടന്നത്, വിശുദ്ധ മദീനയിൽ നിന്നും 300 കിലോ മീറ്ററുകൾ മാത്രം അകലെയാണ് ഇവിടം എന്നതാണ് മറ്റൊരു സവിശേഷത. രാജ്യത്തിന്റെ മുൻകാല ചരിത്രമെടുത്താൽ അസംഭവ്യം എന്ന് തന്നെ പറയാവുന്ന ഈ സംഭവം സൗദിയിൽ നടപ്പിലാക്കാൻ പോകുന്ന മാറ്റങ്ങളുടെ സൂചനയായാണ് കണക്കാക്കപ്പെടുന്നത്.
ഒരു ദിവസം നീണ്ടുനിന്ന ഗ്ലാമറസ് ഫോട്ടോഷൂട്ടിൽ കേറ്റ് മോസ്, മരിയകാർല ബോസ്കോന, ക്യാൻഡിസ് സ്വാനെപോൾ, ജോർദൻ ഡൺ, ആംബർ വല്ലേറ്റ, സിയോ വെൻ, അലെക് വെക് എന്നീ മോഡലുകളാണ് പങ്കെടുത്തത്. ലെബനീസ് ഡിസൈനർ എലി മിർസയാണ് ഫോട്ടോഷൂട്ട് സംവിധാനം ചെയ്തത്.ജോർദാനിലെ പെട്രയ്ക്ക് സമാനമായി പാറകൂട്ടങ്ങൾ നിറഞ്ഞനിൽക്കുന്ന പ്രദേശമായ അൽ ഉലയാണ് ലോകത്തിലെ ഏറ്റവും വലിയ ഓപ്പൺ എയർ മ്യൂസിയം ആയി കണക്കാക്കപ്പെടുന്നത്. ഷൂട്ടിന്റെ ചിത്രങ്ങളും മറ്റ് വിശേഷങ്ങളും മിർസ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു.