മലപ്പുറം: തേഞ്ഞിപ്പലം പോക്‌സോ കേസിൽ പോലീസിന് ഗുരുതര വീഴ്‌ചകൾ സംഭവിച്ചതായി മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി. ആദ്യ പീഡനം നടന്നതിന് ശേഷം പെൺകുട്ടിയെ സിഡബ്‌ളുസിക്ക് മുന്നിൽ കൃത്യമായ സമയത്ത് ഹാജരാക്കാത്തത് പോലീസിന്റെ ഗുരുതര വീഴ്‌ചയാണെന്ന് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ ഷാജേഷ് പറഞ്ഞു. അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനകം സിഡബ്‌ളുസിക്ക് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം.
ഈ നിയമം പോലീസ് ലംഘിച്ചുവെന്നും, സിഡബ്‌ളുസിക്ക് മുന്നിൽ ഹാജരാക്കിയിരുന്നെങ്കിൽ കുട്ടിക്ക് സംരക്ഷണം നൽകാൻ കഴിയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിൽ അന്വേഷണ ഉദ്യോഗസ്‌ഥനെ വെള്ളപൂശുന്നതാണ് പോലീസ് റിപ്പോർട്. അന്നത്തെ ഫറോക്ക് സിഐ അലവിയെ കുറ്റവിമുക്‌തനാക്കുന്ന തരത്തിലുള്ള രണ്ട് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. രണ്ട് റിപ്പോർട്ടുകളിലും പെൺകുട്ടിയുടെയോ, അമ്മയുടേയോ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ല.
ഇത് പോലീസിന്റെ കള്ളക്കളി തെളിയിക്കുന്നതാണ്. സിഐക്ക് എതിരെ രണ്ട് പരാതികളാണ് ഉയർന്നിരുന്നത്. പെൺകുട്ടി ജീവിച്ചിരിക്കുന്ന സമയത്ത് പ്രതിശ്രുത വരനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി മർദ്ദിച്ചുവെന്നാണ് ആദ്യ പരാതി. ഇതിൽ അന്ന് ഉത്തരമേഖലാ ഐജി സ്‌പെഷ്യൽ ബ്രാഞ്ചിനോട് റിപ്പോർട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിശ്രുത വരന്റേയോ, പെൺകുട്ടിയുടെയോ, അമ്മയുടേയോ മൊഴി പോലും എടുക്കാതെ എസ്‌ഐ അലവി കുറ്റക്കാരനല്ലെന്ന് റിപ്പോർട് സമർപ്പിച്ചു.
പോലീസ് പെൺകുട്ടിയുടെ പേര് പരസ്യപ്പെടുത്തിയത് ആയിരുന്നു രണ്ടാമത്തെ പരാതി. ഇതിൽ ഇന്റലിജൻസ് എഡിജിപി സിറ്റി പോലീസ് കമ്മീഷണറോട് റിപ്പോർട് തേടി. അന്നത്തെ ഡിസിപിയാണ് അന്വേഷണം നടത്തിയത്. ഇതിലും അലവിയെ വെള്ളപൂശുന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചിരുന്നത്. അതേസമയം, തേഞ്ഞിപ്പലം പോക്‌സോ കേസ് വീണ്ടും എസ്‌ഐക്ക് നേരെ തിരിഞ്ഞത് മരിക്കുന്നതിന് മുൻപ് പെൺകുട്ടി എഴുതിവെച്ച കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു.
സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം ഫറോക്ക് സ്‌റ്റേഷനിലെ സിഐയും പ്രതികളുമാണെന്നും കത്തിൽ പറയുന്നു. പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രതിശ്രുതവരനെ പോലീസ് മർദ്ദിച്ചു. ജീവിക്കാൻ താൽപര്യം ഇല്ലെന്നും കുറിപ്പിൽ വ്യക്‌തമാക്കുന്നു. പെൺകുട്ടി മുൻപ് ആത്‌മഹത്യക്ക് ശ്രമിച്ചപ്പോൾ എഴുതിയ കത്താണിത്. അതേസമയം, കേസന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചതായുള്ള റിപ്പോര്‍ട് രഹസ്യാന്വേഷണ വിഭാഗം നേരത്തെ സമര്‍പ്പിച്ചിരുന്നു.
Most Read: ലോക്കോ പൈലറ്റുമാരുടെ കുറവ്; സംസ്‌ഥാനത്തെ ട്രെയിൻ ഗതാഗതം പ്രതിസന്ധിയിൽ