ദിസ്പൂർ: അസം നാഗോണിലെ ബമുനി ഹില്‍സില്‍ 18 കാട്ടാനകള്‍ ചരിഞ്ഞു. 14 ആനകളെ മലമുകളിലും നാല് ആനകളെ മലയുടെ താഴെയുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തില്‍ നിന്നും ഇടിമിന്നലേറ്റാണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞതെന്ന് കണ്ടെത്തിയതായി വനം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
പ്രദേശവാസികളാണ് കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞ വിവരം വനം വകുപ്പിനെ അറിച്ചത്. അധികൃതരെത്തി നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളിലായി 18 ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇടിമിന്നലേറ്റ് ആനകള്‍ ചരിയാറുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയും ആനകള്‍ ചരിയുന്നത് ആദ്യമായാണെന്ന് വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതേസമയം സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും മറ്റു നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അധികൃതർക്ക് നിർദ്ദേശം നല്കി.
Read Also: തീരമേഖലകളിൽ മഴയും കടലാക്രമണവും; മൂന്ന് ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു
































