മലപ്പുരം: കരിപ്പൂർ മലയിൻകീഴ് ഭാഗത്ത് ഞായറാഴ്ച രാത്രി ഉണ്ടായ മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ അപകടാവസ്ഥയിൽ. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് ഇരുവീടുകളും നിൽക്കുന്നത്. അമ്പതിലേറെ ഉയരത്തിൽ നൂറ് മീറ്ററോളം നീളത്തിലാണ് ഇവിടെ മണ്ണിടിഞ്ഞത്. പ്രവാസിയും കോട്ടയം സ്വദേശിയുമായ കോടങ്കണ്ടത്ത് വർഗീസ് ചാക്കോ, ഉദയഗിരിയിൽ സി ഗോപിനാഥ് എന്നിവരുടെ വീടുകളാണ് അപകടാവസ്ഥയിൽ ആയത്.
വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച അർധരാത്രി ഉണ്ടായ ശക്തമായ ശബ്ദം കേട്ട് കുടുംബം പുറത്തേക്കോടി രക്ഷപെടുകയായിരുന്നു. ചാക്കോയുടെ വീടിന്റെ പിറകുവശത്തെ കോൺക്രീറ്റ് ഭിത്തിയും മതിലും കക്കൂസും തകർന്നിട്ടുണ്ട്. തറയുടെ ഭാഗം അന്തരീക്ഷത്തിലാണ് നിൽക്കുന്നത്. തറയും ചുമരും വിണ്ടുകീറിയിട്ടുണ്ട്. ഗോപിനാഥിന്റെ വീടിന് ചേർന്നുള്ള ഭാഗവും മണ്ണിടിഞ്ഞിട്ടുണ്ട്.
സമീപത്തെ നിർമാണത്തിലിരിക്കുന്ന വീടിന്റെ സംരക്ഷണ ഭിത്തിയും അപകടത്തിലാണ്. മണ്ണിടിച്ചിൽ സമീപത്തെ ആറ് വീടുകളെ ബാധിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് 40 ലക്ഷം രൂപക്ക് ചാക്കോ വീട് വാങ്ങിയത്. റവന്യൂ, ഫയർഫോഴ്സ്, പോലീസ് അധികൃതരും സ്ഥലത്ത് എത്തിയിരുന്നു. സംഭവത്തിൽ കളക്ടർ റിപ്പോർട് തേടിയിട്ടുണ്ട്.
Most Read: ഇടപ്പള്ളിയിൽ മൂന്ന് നില കെട്ടിടത്തിൽ തീപിടുത്തം