ചണ്ഡീഗഢ്: പഞ്ചാബിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ചരിത്ര വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആം ആദ്‌മി പാർട്ടി. ഭഗവന്ത് മാൻ എംപി ഇന്ന് ഗവർണറെ കണ്ട് അവകാശ വാദമുന്നയിക്കുമെന്നാണ് വിവരം. തിങ്കളാഴ്‌ച സത്യപ്രതിജ്‌ഞ നടക്കുമെന്നും സൂചനയുണ്ട്.
രാജ്‌ഭവൻ ഒഴിവാക്കി ഭഗത് സിംഗിന്റെ ജൻമസ്‌ഥലമായി അറിയപ്പെടുന്ന ഘട്കർ കലാനിലാകും സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുകയെന്ന് തിരഞ്ഞെടുപ്പിന് ശേഷം ഭഗവന്ത് മാൻ വ്യക്‌തമാക്കിയിരുന്നു. സംസ്‌ഥാനത്തെ രണ്ടു മുന്‍നിര പാര്‍ട്ടികളായ കോണ്‍ഗ്രസിനെയും ശിരോമണി അകാലി ദളിനെയും ബഹുദൂരം പിന്നിലാക്കി കൊണ്ടാണ് പഞ്ചാബിൽ എഎപി മുന്നേറിയത്.
ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്‌ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ഇനി തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ആം ആദ്‌മി നേതാവ് അക്ഷയ് മറാത്തെ പറഞ്ഞിരുന്നു.തങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത രണ്ട് പാര്‍ട്ടികളില്‍ നിന്ന് ഒരെണ്ണത്തിനെ തിരഞ്ഞെടുക്കേണ്ട അവസ്‌ഥയിൽ ആയിരുന്നു പതിറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍. ഇതാദ്യമായാണ് ഈ രണ്ട് പാര്‍ട്ടികള്‍ക്കുമുള്ള ഒരു ബദല്‍ ജനങ്ങള്‍ കാണുന്നതെന്നും അക്ഷയ് ചൂണ്ടിക്കാട്ടി.
കൈയിലുണ്ടായിരുന്ന പഞ്ചാബും കൈവിട്ടതോടെ ആം ആദ്‌മിയും കോണ്‍ഗ്രസും ഭരിക്കുന്ന സംസ്‌ഥാനങ്ങളുടെ എണ്ണം ഒപ്പത്തിനൊപ്പം എത്തിയിരിക്കുകയാണ്. അതേസമയം, ഉത്തരാഖണ്ഡിൽ ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച നേടിയ ബിജെപിയും ഇന്ന് സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിടും. ഖട്ടിമയിൽ പരാജയപ്പെട്ടെങ്കിലും പുഷ്‌കർ സിങ് ധാമി തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സൂചനകൾ.
Most Read: റഷ്യയിലേക്കുള്ള ഉൽപ്പന്ന വിതരണം അവസാനിപ്പിച്ചു; ആമസോൺ