ബാലുശ്ശേരി: കേരളത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്ക് വൃത്തിയും സൗകര്യവും ഉള്ള താമസ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായുള്ള അപ്‌നാ ഘർ പദ്ധതി ജില്ലയിൽ പുരോഗമിക്കുന്നു. ബാലുശ്ശേരി കിനാലൂർ വ്യവസായ വളർച്ചാ കേന്ദ്രത്തിലാണ് അതിഥി തൊഴിലാളികൾക്കായി ഹോസ്‌റ്റൽ നിർമിക്കുന്നത്. ഹോസ്‌റ്റലിന്റെ ആദ്യഘട്ട പ്രവർത്തനം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും. രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കെഎസ്‌ഐഡിസി അനുവദിച്ച ഒരേക്കർ സ്‌ഥലത്താണ് ഹോസ്‌റ്റൽ നിർമിക്കുന്നത്. തൊഴിൽ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷൻ കേരളയാണ് പദ്ധതി നടപ്പിലാക്കുന്നത്. മൂന്ന് നിലകളിലായി 520 അതിഥി തൊഴിലാളികൾക്ക് താമസിക്കാൻ കഴിയുന്ന രീതിയിലാണ് ഹോസ്‌റ്റൽ നിർമിക്കുക. കൂടാതെ, 24 മണിക്കൂർ സെക്യൂരിറ്റി, സിസിടിവി സംവിധാനം, വിനോദത്തിനും വ്യായാമത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയും ഒരുക്കും. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനും പ്രത്യേക സൗകര്യം ഉണ്ടാകും. 48 ശുചിമുറികളും നിർമിക്കും. 43,600 ചതുരശ്ര അടി വിസ്‌തീർണമുള്ള ഹോസ്‌റ്റലാണ് നിർമിക്കുന്നത്.
നിലവിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ മതിയായ വൃത്തിയും സൗകര്യവും ഇല്ലെന്ന പരാതികൾ വ്യാപകമായതോടെയാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. കുടുസുമുറികളിൽ ശ്വാസം മുട്ടി ജീവിക്കുന്ന ഇവരിൽ നിന്ന് കൂടിയ വാടകയാണ് പലപ്പോഴും കെട്ടിട ഉടമകൾ വാങ്ങിക്കുന്നത്. അപ്‌നാ ഘർ പദ്ധതിയിൽ എല്ലാവിധ സൗകര്യത്തിനും ചുരുങ്ങിയ വാടക മാത്രമാണ് അതിഥി തൊഴിലാളികളിൽ നിന്ന് ഈടാക്കുകയെന്ന് അധികൃതർ പറഞ്ഞു.
Read Also: മാനന്തവാടിയിലെ വീടുകളിൽ രക്‌തം കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ചു