വയനാട്: മാനന്തവാടിയിലെ വീടുകളിൽ രക്‌ത തുള്ളികൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കർശനമാക്കി. 19 വീടുകളുടെ തറയിലും ചുമരിലുമാണ് രക്‌തം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മാനന്തവാടി പോലീസും ഫോറൻസിക് വിഭാഗവും സ്‌ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് വീടുകളിൽ രക്‌തം കണ്ടെത്തിയത്.
സംഭവത്തിൽ ദുരൂഹത ഉള്ളതിനാൽ ഗ്രാമവാസികൾ ഭീതിയിലാണ്. കഴിഞ്ഞ വ്യാഴാഴ്‌ച രാത്രിയും വെള്ളിയാഴ്‌ച പുലർച്ചെയുമാണ് വീടുകളിൽ രക്‌ത തുള്ളികൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ വീട്ടുകാർ ഇത് കഴുകി കളയുകയായിരുന്നു. തുടർന്ന് സമീപത്തെ മറ്റു വീടുകളിലും സമാന രീതിയിൽ രക്‌തം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ 19 വീട്ടുകാർക്കാണ് സമാന അനുഭവം ഉണ്ടായത്. ഇവരുടെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
വീടുകളിൽ കണ്ടെത്തിയ ചോരത്തുള്ളികളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളവെന്ന് പോലീസ് പറഞ്ഞു. എന്നാൽ, നാട്ടുകാരെ ഭയപ്പെടുത്താൻ ആരെങ്കിലും മനപൂർവം ചെയ്‌തതാണോയെന്നും പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിലെ ദുരൂഹത എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Read Also: പെഗാസസ് ഇന്ന് സുപ്രീം കോടതിയിൽ; കേന്ദ്രം നിലപാട് അറിയിക്കും