ന്യൂഡെല്‍ഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാർ ഇന്ന് കോടതിയെ നിലപാട് അറിയിക്കും. പുറത്തുവന്ന മാദ്ധ്യമ വാര്‍ത്തകള്‍ ശരിയെങ്കില്‍ ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുക.
എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ, ജോണ്‍ ബ്രിട്ടാസ്, അഭിഭാഷകനായ എംഎല്‍ ശര്‍മ എന്നിവരുടേത് ഉൾപ്പടെ പത്ത് ഹരജികളാണ് കോടതിക്ക് മുൻപിൽ ഉള്ളത്. പെഗാസസ് ഫോൺ ചോർത്തൽ പ്രതിപക്ഷത്തിന്റെ ഒരു കെട്ടുകഥ മാത്രമെന്ന പാർലമെന്റിലെ നിലപാട് സർക്കാരിന് സുപ്രീം കോടതിയിൽ ആവർത്തിക്കാനാകില്ല.
പെഗാസസ് സോഫ്റ്റ്‌വെയർ വാങ്ങിയോ? ഉപയോഗിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തിന് തുടങ്ങിയ കാര്യങ്ങൾ വിശദമാക്കേണ്ടിവരും. വിവരങ്ങൾ സീൽവെച്ച കവറിൽ കോടതിയെ അറിയിക്കാനാകും സർക്കാർ ശ്രമിക്കുക എന്ന സൂചനയുണ്ട്. മാത്രമല്ല, സുപ്രീം കോടതി മുൻ ജഡ്‌ജി അരുൺ കുമാർ മിശ്ര ഉൾപ്പടെ സുപ്രീം കോടതി രജിസ്‌ട്രറിയിലെ ഉദ്യോഗസ്‌ഥരുടെ നമ്പറും ചോർത്തിയെന്ന റിപ്പോർട് കേന്ദ്രത്തിന് തിരിച്ചടിയാകും.
Read also: ജാതി സെൻസസുമായി മുന്നോട്ടെന്ന് നിതീഷ് കുമാർ; പ്രതികരിക്കാതെ കേന്ദ്രം