പാറ്റ്‌ന: ബിഹാറിൽ ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം തയ്യാറല്ലെങ്കില്‍ സംസ്‌ഥാനം തങ്ങളുടേതായ രീതിയില്‍ മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇക്കാര്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിതീഷ് കത്തയച്ചിട്ടും വിഷയത്തില്‍ കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. തുടർന്നാണ് നിതീഷിന്റെ മുന്നറിയിപ്പ്.
“കേന്ദ്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്ന് അറിയാം. ഞങ്ങളുടെ ആവശ്യം അവരെ അറിയിച്ചു കഴിഞ്ഞു. ഇതൊരു രാഷ്‌ട്രീയ തീരുമാനമല്ല, തികച്ചും സാമൂഹികമാണ്”- മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ നിതീഷ് പറഞ്ഞു.
ജാതി സെന്‍സസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്താൻ നിതീഷ് കുമാര്‍ പലതവണ അനുമതി തേടിയെങ്കിലും കൂടിക്കാഴ്‌ചക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നേരത്തെ ജെഡിയു എംപിമാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ചക്ക് അനുമതി തേടിയപ്പോഴും ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു എംപിമാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം.
ഇത്തരമൊരു സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ സംസ്‌ഥാനം എന്ത് നിലപാട് സ്വീകരിക്കും എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യം. അങ്ങനെയാണെങ്കില്‍ ഞങ്ങളുടേതായ രീതിയില്‍ മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് നിതീഷ് മറുപടിയും നൽകി.
വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും ഇത്തരമൊരു സെന്‍സസിന്റെ ആവശ്യകത കേന്ദ്രത്തെ ബോധിപ്പിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ജാതി തിരിച്ചുള്ള സെന്‍സസ് ഒരു വിഭാഗം ജനങ്ങളില്‍ അസംതൃപ്‌തി ഉണ്ടാക്കുമെന്ന വാദത്തിന് അടിസ്‌ഥാനമില്ലെന്നും ഇത് കൂടുതല്‍ ക്ഷേമപദ്ധതികള്‍ എല്ലാ വിഭാഗം ജനങ്ങളിലും എത്തിക്കുന്നതിന് സഹായിക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
Read also: ഗോവ പിടിക്കാനുറച്ച് കോൺഗ്രസ്; ചുക്കാൻ പിടിക്കാൻ ചിദംബരം