ടെൽ അവീവ്: സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും ഇറാൻ-യുഎസ് തുടർചർച്ചകൾ അനിശ്ചിതത്വത്തിൽ. ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതും ഹിസ്ബുല്ലയുടെ തിരിച്ചടിയുമാണ് കാര്യങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. അന്തിമ കരാർ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇന്ന് നടത്താനിരുന്ന ആദ്യഘട്ട ചർച്ച റദ്ദാക്കി.
കരാർ ലംഘിച്ച് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽ നിന്ന് പിൻവാങ്ങിയതോടെ യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കി. ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപ് ലബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകണമെന്ന ആവശ്യം ഇറാൻ മുന്നോട്ടുവെച്ചതായാണ് വിവരം.
ഇറാൻ-യുഎസ് കരാറിനെ എതിർക്കുന്ന ഇസ്രയേൽ കഴിഞ്ഞദിവസം രാത്രി കനത്ത ആക്രമണമാണ് ലബനനിൽ നടത്തിയത്. ഇതിന് പിന്നാലെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു. തുടർന്ന് രൂക്ഷപ്രതികരണവുമായി ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ- ഗ്വിർ രംഗത്തെത്തി. ലബനൻ മുഴുവൻ കത്തിയെരിയണമെന്നും ഉൻമൂലനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
Most Read| എസി ജിം വർക്കൗട്ട്: കുഴഞ്ഞുവീണുള്ള മരണങ്ങൾക്ക് കാരണം ഓക്സിജൻ നിലവാരമോ?




































