ന്യൂഡെൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഗോവ പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കോൺഗ്രസ്. ഇതിന്റെ ആദ്യപടിയെന്നോണം മുതിർന്ന നേതാവ് പി ചിദംബരത്തെ പാർടി തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിച്ചിരിക്കുകയാണ് കോൺഗ്രസ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
“ഗോവയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങളുടെയും ഏകോപനത്തിന്റെയും മേൽനോട്ട ചുമതല ചിദംബരത്തിന് ആയിരിക്കും,”- കെസി വേണുഗോപാൽ പറഞ്ഞു.
2022 ഫെബ്രുവരിയിലാണ് 40 അംഗ ഗോവ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. 2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും പ്രാദേശിക പാർടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി അധികാരം പിടിക്കുകയായിരുന്നു.
ബിജെപിക്ക് 13 സീറ്റുകള്‍ ലഭിച്ചപ്പോള്‍ 17 സീറ്റായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്. ഉപമുഖ്യമന്ത്രി പദം അടക്കം നല്‍കിക്കൊണ്ടാണ് ബിജെപി പ്രാദേശിക കക്ഷികളെ വശത്താക്കിയത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്‌ഥാനത്ത് 23 മുതല്‍ 26 വരെ സീറ്റുകൾ തങ്ങൾ നേടുമെന്ന് ഉറപ്പുണ്ടെന്നാണ് സംസ്‌ഥാന കോണ്‍ഗ്രസ് മേധാവി ഗിരീഷ് ചോഡങ്കര്‍ പറഞ്ഞത്.
Most Read: അഫ്‌ഗാനിൽ താലിബാൻ വേട്ട തുടരുന്നു; റേഡിയോ സ്‌റ്റേഷൻ മാനേജരെ വെടിവെച്ചു കൊന്നു