കാബൂൾ: രാജ്യത്ത് താലിബാൻ ഭീകരരുടെ കൊടുംക്രൂരതകൾ തുടരുന്നു. ഏറ്റവും ഒടുവിൽ കാബൂളിലെ റേഡിയോ സ്‌റ്റേഷൻ മാനേജരെ താലിബാൻ തീവ്രവാദികൾ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പുറമെ തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ നിന്ന് ഒരു പത്രപ്രവർത്തകനെ തട്ടിക്കൊണ്ടു പോയതായും പ്രാദേശിക ഭരണകൂടം തിങ്കളാഴ്‌ച അറിയിച്ചു.
രാജ്യത്ത് മാദ്ധ്യമ പ്രവർത്തകർക്ക് നേരെയുള്ള താലിബാൻ ഭീകരരുടെ ആക്രമണങ്ങൾ പതിവാകുകയാണ്. അഫ്‌ഗാനിലെ കാബൂൾ പക്‌തിയ ഘാഗ് റേഡിയോയുടെ സ്‌റ്റേഷൻ മാനേജറും, സ്വതന്ത്ര മാദ്ധ്യമങ്ങളെ പിന്തുണക്കുന്ന അവകാശ സംഘടനയായ എൻഎഐയുടെ ഉദ്യോഗസ്‌ഥനുമായ തോഫാൻ ഒമറിനെ ഞായറാഴ്‌ചയാണ് തലസ്‌ഥാനത്ത് വച്ച് കൊലപ്പെടുത്തിയത്.
ഈ വർഷം മാത്രം അഫ്‌ഗാനിസ്‌ഥാനിൽ കുറഞ്ഞത് 30 മാദ്ധ്യമ പ്രവർത്തകരെങ്കിലും തീവ്രവാദ ഗ്രൂപ്പുകളാൽ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ, തട്ടിക്കൊണ്ടു പോവലിന് ഇരയാവുകയോ ചെയ്‌തിട്ടുണ്ടെന്ന് കഴിഞ്ഞ മാസം എൻഎഐ പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രാജ്യത്ത് സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം കൂടുതൽ ദുഷ്‌കരമാവുകയാണെന്ന് റിപ്പോർട് വ്യക്‌തമാക്കുന്നു.
റിപ്പോർട്ടിനെ കൂടുതൽ സാധൂകരിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ. ഞായറാഴ്‌ച തെക്കൻ ഹെൽമണ്ട് പ്രവിശ്യയിൽ, താലിബാൻ തീവ്രവാദികൾ പ്രാദേശിക പത്ര പ്രവർത്തകനായ നെമത്തുള്ള ഹേമത്തിനെ ലഷ്‌കർ ഗാഹിലെ വീട്ടിൽ നിന്ന് പിടിച്ചു കൊണ്ട് പോയിരുന്നു.
അതേസമയം, കാബൂളിലെ കൊലപാതകത്തെ കുറിച്ചോ ഹെൽമണ്ടിലെ തട്ടിക്കൊണ്ടുപോകലിനെ കുറിച്ചോ യാതൊരു ധാരണയുമില്ലെന്നാണ് താലിബാൻ വക്‌താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞത്.
Read Also: ജമ്മു കശ്‌മീരിലെ പൂഞ്ചില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി