ശ്രീനഗർ: ജമ്മു കശ്‌മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി. ആയുധങ്ങളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഒളിത്താവളം കണ്ടെത്തിയതിനാൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുൻപായി ഒരു വലിയ ആക്രമണമാണ് ഒഴിവായതെന്ന് ബിഎസ്എഫ് അറിയിച്ചു.
എകെ 47 തോക്കുകളും ചൈനീസ് പിസ്‌റ്റളും തിരകളും ഉൾപ്പടെയുള്ള ആയുധങ്ങളാണ് ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് പിടിച്ചെടുത്തത്. പൂഞ്ചിലെ സംഗഡ് ഗ്രാമത്തിലെ വനമേഖലയിൽ ആർആർ, എസ്ഒജി പൂഞ്ച് എന്നിവയുമായി സഹകരിച്ച് ബിഎസ്എഫിന്റെ സംയുക്‌ത പ്രവർത്തനങ്ങളും ആരംഭിച്ചു.
ഇതിനിടെ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ കിഷ്‌ത്വാറിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
തീവ്രവാദ പ്രവർത്തനത്തിൽ ജമ്മു-ഇ-ഇസ്ളാമിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡുകൾ നേരത്തെ നടത്തിയിരുന്നു. തീവ്രവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ട കേസിലാണ് കശ്‌മീരിലെ 10 ജില്ലകളിലേയും ജമ്മുവിലെ നാല് ജില്ലകളിലെയും 56 ഇടങ്ങളിൽ എൻഐഎയും പോലീസും സിആർപിഎഫും സംയുക്‌തമായി റെയ്ഡ് നടത്തിയത്.
നേരത്തെ ഇന്ത്യ-പാക് അതിർത്തിയിൽ സ്‌ഥിതി ചെയ്യുന്ന ദാലികെ ഗ്രാമത്തിൽ നിന്ന് ഒരു ബാഗിൽ നിറച്ച നിലയിൽ ഐഇഡി, ഹാൻഡ് ഗ്രനേഡുകൾ, മറ്റ് വെടിയുണ്ടകൾ എന്നിവ ഉൾപ്പടെയുള്ള സ്‍ഫോടക വസ്‌തുക്കൾ പഞ്ചാബ് പോലീസ് പിടികൂടിയിരുന്നു. ഡ്രോൺ ഉപയോഗിച്ചാണ് സ്‍ഫോടക വസ്‌തുക്കൾ രാജ്യാതിർത്തി കടത്തിയതെന്നും, പിടിച്ചെടുത്തവയിൽ ഹാൻഡ് ഗ്രനേഡുകളും വെടിയുണ്ടകളും ടിഫിൻ ബോംബും ഡിറ്റണേറ്ററുകളും ഉണ്ടെന്നും പോലീസ് അറിയിച്ചു.
Most Read: സ്വാതന്ത്ര്യ ദിനാഘോഷം; പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാക ഒഴിവാക്കണമെന്ന് കേന്ദ്രം