ന്യൂഡെൽഹി: രാജ്യം 75ആം സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിൽ പ്ളാസ്‌റ്റിക് നിർമിത ദേശീയ പതാകകൾ ഒഴിവാക്കണമെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ എല്ലാ സംസ്‌ഥാനങ്ങൾക്കും, കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന സാംസ്‌കാരിക, കായിക പരിപാടികൾ അടക്കം കടലാസ് നിർമിത ദേശീയ പതാകയാണ് നിലവിൽ ഉപയോഗിക്കുന്നത്. കൂടാതെ ഇത്തരത്തിൽ ഉപയോഗിക്കുന്ന പതാകകൾ വലിച്ചെറിയരുതെന്നും, അവയോടുള്ള ആദരവ് നിലനിർത്തി തന്നെ പതാകകൾ ഉപേക്ഷിക്കണമെന്നും നിർദ്ദേശത്തിൽ സർക്കാർ വ്യക്‌തമാക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയേയും, ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാക. അതിനാൽ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ട ഒന്നാണെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്. കൂടാതെ ദേശീയ പതാകയെ അപമാനിക്കുകയോ, കത്തിക്കുകയോ, മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്‌തമാക്കുന്നുണ്ട്. ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നത് തടയാനുള്ള 1971ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002ലെ ഫ്ളാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരമാണ് കേസെടുക്കുന്നത്.
Read also: ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ തുറന്നു; പരിശോധന കർശനം