കോഴിക്കോട്: നീണ്ട കാലത്തെ അടച്ചിടലിന് ശേഷം ജില്ലയിലെ ടൂറിസം മേഖലകൾ വീണ്ടും തുറന്നു. ഇതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ജില്ലയിൽ അനുഭവപ്പെടുന്നത്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലുള്ള തുഷാരഗിരിയും സരോവരം ബയോപാർക്കും ശനിയാഴ്‌ച തന്നെ സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു. അതേസമയം, കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്.
വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടുറിസം കേന്ദ്രങ്ങൾ ഇന്നാണ് തുറക്കുക. രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെയാണ് ടൂറിസം മേഖലകൾ തുറക്കാൻ അനുമതി ഉള്ളത്. ഒരു ഡോസ് വാക്‌സിൻ എങ്കിലും എടുത്തവർ, 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുമ്പെങ്കിലും കോവിഡ് സ്‌ഥിരീകരിച്ചവർ എന്നിവരെ മാത്രമാണ് ടൂറിസം കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുക. ഒരു ദിവസം പ്രവേശിക്കുന്നരുടെ എണ്ണം നിശ്‌ചയിച്ചിട്ടില്ലെങ്കിലും സാമൂഹിക അകലം പാലിച്ച് നിൽക്കാൻ കഴിയുന്നത്ര ആളുകളെ മാത്രമേ ഉള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു.
അതേസമയം, ശനിയാഴ്‌ച സരോവരത്ത് 1 500 പേരും, തുഷാരഗിരിയിൽ 1,200 പേരും എത്തിയിരുന്നു. മതിയായ രേഖകൾ പരിശോധിച്ചതിന് ശേഷമാണ് ഇവരെ അധികൃതർ ഉള്ളിലേക്ക് പ്രവേശിപ്പിച്ചത്. രേഖകൾ ഹാജരാകാത്ത നിരവധിപേരെ തിരിച്ചയച്ചതായി അധികൃതർ പറഞ്ഞു. പെരുവണ്ണാമൂഴി, കക്കയം, ജാനകിക്കാട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും കടലുണ്ടി റിസർവും ഇന്ന് തുറക്കും. എന്നാൽ, ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന മാനാഞ്ചിറ മൈതാനം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
Read Also: ബാണാസുര ടൂറിസം കേന്ദ്രം; ഇന്ന് മുതൽ പ്രവർത്തനം പുനഃരാരംഭിക്കും