ടെഹ്റാൻ: ഇസ്രയേലും ഹിസ്ബുല്ലയും വെടിനിർത്തൽ പ്രഖ്യാപിച്ചതായി റിപ്പോർട്. പ്രാദേശിക സമയം നാലുമണിമുതൽ വെടിനിർത്തൽ നിലവിൽ വരും. അമേരിക്ക, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥ ശ്രമങ്ങൾക്ക് പിന്നാലെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചതെന്നാണ് വിവരം.
യുഎസുമായുള്ള സമാധാന കരാർ പ്രാബല്യത്തിലാകണമെങ്കിൽ ലബനനിലെ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നു. ആക്രമണം അവസാനിപ്പിക്കാൻ യുഎസും ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു.
ഇറാൻ-യുഎസ് കരാറിനെ എതിർക്കുന്ന ഇസ്രയേൽ കഴിഞ്ഞദിവസം രാത്രി കനത്ത ആക്രമണമാണ് ലബനനിൽ നടത്തിയത്. ഇതിന് പിന്നാലെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ അന്തിമ കരാർ ലക്ഷ്യമിട്ട് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ഇന്ന് നടത്താനിരുന്ന ആദ്യഘട്ട ചർച്ച റദ്ദാക്കുകയായിരുന്നു.
കരാർ ലംഘിച്ച് ലബനനിൽ ഇസ്രയേൽ ആക്രമണം നടത്തുന്നത് ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽ നിന്ന് പിൻവാങ്ങിയതോടെ യുഎസ് വൈസ് പ്രസിഡണ്ട് ജെഡി. വാൻസ് സ്വിറ്റ്സർലൻഡിലേക്കുള്ള യാത്ര റദ്ദാക്കി. അതേസമയം, ചർച്ചയുടെ പദ്ധതികൾ തയ്യാറാവുകയാണെന്ന് ഇറാൻ അറിയിച്ചു. ധാരണാപത്രത്തിൽ വ്യവസ്ഥകൾ എങ്ങനെ നടപ്പിലാകുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും അന്തിമ കരാറെന്നും ഇറാൻ പറഞ്ഞു.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോയുമായി വേഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിലാണ് പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്ന കരാറിന്റെ ധാരണാപത്രത്തിൽ ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാനും ട്രംപും ഔദ്യോഗികമായി ഒപ്പുവെച്ചത്. തിങ്കളാഴ്ചയാണ് യുഎസും ഇറാനും ഇടക്കാല സമാധാന കരാറിൽ ഓൺലൈനായി ഒപ്പിട്ടത്.
ഇതോടെ, മൂന്ന് മാസത്തിലേറെ അടഞ്ഞുകിടന്ന ഹോർമുസിലൂടെ ഇറാൻ കപ്പലുകൾ കടത്തിവിടാൻ തുടങ്ങി. പ്രതികൂല സാഹചര്യങ്ങൾ നിലവിൽ ഉണ്ടെങ്കിലും ഹോർമുസിൽ കപ്പൽ ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്. ആദ്യത്തെ രണ്ടുമാസം കപ്പലുകൾക്ക് യാതൊരു ഫീസും ഈടാക്കില്ലെന്ന വ്യവസ്ഥ തങ്ങൾ പാലിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. രണ്ടുമാസത്തിന് ശേഷം ഒമാനുമായി ചേർന്ന് നിശ്ചിത ഫീസ് ഈടാക്കും.
Most Read| കുട്ടികൾക്ക് സോഷ്യൽ മീഡിയ വേണ്ട; നിരോധനം ഏർപ്പെടുത്തി യുഎഇ






































