തിരുവനന്തപുരം: സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ടി. വീണയുടെ ബാങ്ക് ലോക്കറിൽ പരിശോധന. തിരുവനന്തപുരം എംജി റോഡിലെ എച്ച്ഡിഎഫ്‌സി ബാങ്കിലാണ് പരിശോധന നടക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.
ഈ ബാങ്കിലാണ് സ്വർണത്തിന് ഉൾപ്പടെ ലോക്കർ സൗകര്യങ്ങൾ ഉപയോഗിച്ചിട്ടുള്ളതെന്ന് വീണ മൊഴി നൽകിയിരുന്നു. ബാങ്കിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്‌ഥർ തമ്പടിച്ചിട്ടുണ്ട്. അതേസമയം, എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകൾ ഇന്ന് ഇഡിക്ക് ലഭിക്കും.
കേസിന്റെ ഭാഗമായുള്ള 134 രേഖകളാണ് ഇഡിക്ക് പിഎംഎൽഎ കോടതി വഴി ലഭിക്കുക. സിഎംആർഎൽ- എക്‌സാലോജിക്ക് സാമ്പത്തിക ഇടപാടുകൾ, ബന്ധപ്പെട്ട കത്തിടപാടുകൾ, വീണാ വിജയന്റെ മൊഴി, സിഎംആർഎൽ ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത വിവരങ്ങൾ, വീണയുടെയും എക്‌സാലോജിക്കിന്റെയും അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവയാണ് ഇഡി ആവശ്യപ്പെട്ടിരുന്നത്.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ നേരത്തെ കുറ്റപത്രത്തിലെ രേഖകൾ സമർപ്പിച്ചിരുന്നു. ഇങ്ങനെ സമർപ്പിക്കപ്പെട്ട 134 രേഖകളുടെ അംഗീകൃത പതിപ്പാണ് ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്. ഇവ ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ തുടർ നടപടികളിലേക്ക് ഇഡി കടക്കും.
ടി. വീണയെ കൂടുതൽ ചോദ്യം ചെയ്യാനും ഇഡി വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്നലെ എട്ടുമണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്‌തിരുന്നു.
വീണാ വിജയൻ മാനേജിങ് ഡയറക്‌ടറായ എക്‌സാലോജിക്ക് സൊല്യൂഷൻസ് സേവനമൊന്നും നൽകാതെ സിഎംആർഎൽ കമ്പനിയിൽ നിന്ന് 2.78 കോടി രൂപ കൈപ്പറ്റിയെന്നും ഇവരുടെ സഹോദര സ്‌ഥാപനത്തിന്റെ അക്കൗണ്ടിൽ നിന്ന് 50 ലക്ഷം രൂപ വായ്‌പയായി നേടിയെന്നുമാണ് ഇഡിയുടെ കേസ്. ഈ തുക കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഇഡിയുടെ വാദം.
Most Read| ടെലഗ്രാം നിരോധനം ശരിവെച്ച് ഡെൽഹി ഹൈക്കോടതി; വിലക്ക് 22 വരെ




































