തിരുവനന്തപുരം: നടി ശരണ്യ അന്തരിച്ചു. 35 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ട്യൂമർ ബാധിതയായി ചികിൽസയിലായിരുന്നു.
അർബുദ ബാധയെത്തുടർന്ന് 11 തവണ സർജറിക്ക് വിധേയയായിരുന്നു. തുടർ ചികിൽസയ്‌ക്ക് തയാറെടുക്കുന്നതിനിടെ ശരണ്യയ്‌ക്കും അമ്മയ്‌ക്കും കോവിഡ് ബാധിച്ചു. ഇതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.
മേയ് 23നാണ് ശരണ്യയെ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റി. ജൂൺ 10ന് നെഗറ്റീവ് ആയതിനെത്തുടർന്ന് മുറിയിലേക്കു മാറ്റിയെങ്കിലും അന്നു രാത്രി തന്നെ പനികൂടി വെന്റിലേറ്റർ ഐസിയുവിലേക്ക് മാറ്റിയിരുന്നു. പിന്നീട് സ്‌ഥിതി വഷളാവുകയായിരുന്നു.
സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്‌തയാകുന്നത്. ‘ചാക്കോ രണ്ടാമൻ’ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്ത് എത്തിയത്. ‘ഛോട്ടാ മുംബൈ’, ‘തലപ്പാവ്’, ‘ബോംബെ’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചെങ്കിലും സീരിയലുകളിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്. നിരവധിത്തവണ ട്യൂമറിനെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം എല്ലാവർക്കും മാതൃകയാണ്.
Most Read: ശ്രീറാം വെങ്കിട്ടരാമന്റെ ഫോട്ടോ എടുക്കാൻ ശ്രമം; മാദ്ധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്‌ത് അഭിഭാഷകർ