തിരുവനന്തപുരം: കോടതിവളപ്പിൽ മാദ്ധ്യമ പ്രവർത്തകന് നേരെ അഭിഭാഷകരുടെ കയ്യേറ്റം. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും, വഫ ഫിറോസും തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിൽ എത്തിയപ്പോഴാണ് സംഭവം. ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകര്‍ത്തുന്നതിനിടെ സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.
അഭിഭാഷകർ ശിവജിയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്. ബഷീര്‍ കൊല്ലപ്പെട്ട് രണ്ട് വര്‍ഷവും ഒരാഴ്‌ചയും പിന്നിട്ടപ്പോഴാണ് കേസില്‍ വിചാരണ നടപടി ആരംഭിക്കുന്നത്. കേസ് അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും.
2019 ഓഗസ്‌റ്റ് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം കാവടിയാര്‍ ഭാഗത്തു നിന്നും അമിത വേഗത്തില്‍ കാറോടിച്ച് വരവെ മ്യൂസിയം പബ്‌ളിക് ഓഫീസിന്റെ മുന്‍വശത്ത് വെച്ച് ബഷീറിന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരിച്ചു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഇത് മറച്ചു വെക്കാന്‍ പോലീസുമായി ഒത്തുകളിക്കുകയും രക്‌തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയും ചെയ്‌തു.
Also Read: സൂര്യനെല്ലി കേസ്; മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി