കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് സുപ്രീം കോടതിയിൽ തിരിച്ചടി. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹരജി തള്ളി. വിചാരണ നടക്കേണ്ട കേസാണിതെന്ന് നിരീക്ഷിച്ച കോടതി, സാഹചര്യ തെളിവ്, സാക്ഷി മൊഴികൾ എന്നിവ കണക്കിലെടുത്താണ് തീരുമാനം എടുത്തതെന്നും വ്യക്‌തമാക്കി.
സുപ്രീം കോടതി നിരീക്ഷണം വിചാരണയെ സ്വാധീനിക്കാൻ പാടില്ല. തെളിവുകൾ നിലനിൽക്കുമോ എന്ന് വിചാരണയിൽ പരിശോധിക്കട്ടെയെന്നും കോടതി വ്യക്‌തമാക്കി. വേഗത്തിൽ വാഹനം ഓടിച്ചത് നരഹത്യ ആകില്ലെന്നും, അതിനാൽ നരഹത്യ നിലനിൽക്കില്ലെന്നുമായിരുന്നു വെങ്കിട്ടരാമന്റെ അഭിഭാഷകന്റെ വാദം. ഇത് പൂർണമായും കോടതി തള്ളി.
നേരത്തെ സംസ്‌ഥാന സർക്കാർ നൽകിയ റിവിഷൻ ഹരജി അംഗീകരിച്ചു കൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാ കേസ് നിലനിൽക്കുമെന്ന് കേരള ഹൈക്കോടതി വിധിച്ചത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ആണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രഥമദൃഷ്‌ട്യാ വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. വാഹനം ഓടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചിരുന്നു.
Most Read| തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് കീഴടങ്ങി- അറസ്‌റ്റിന് പിന്നാലെ ജാമ്യം