ന്യൂഡെൽഹി: സൂര്യനെല്ലി കേസിലെ മുഖ്യപ്രതി ധർമരാജന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാസത്തിലെ ആദ്യ തിങ്കളാഴ്‌ച പ്രാദേശിക പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്ന വ്യവസ്‌ഥയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്‌റ്റിസുമാരായ സജ്‌ഞയ് കിഷൻ കൗൾ, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
ധർമരാജന് ജാമ്യം അനുവദിക്കരുതെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കൂടാതെ കൂട്ടബലാൽസംഗ കേസിലെ പ്രതിയായ ധർമരാജന് പരോളിന് അർഹതയില്ലെന്നും, ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ഗിരിയും അഭിഭാഷകരായ ജി പ്രകാശ്, എംഎൽ ജിഷ്‌ണു എന്നിവരും വാദിച്ചു.
നിലവിൽ 701 തടവുകാരുള്ള പൂജപ്പുര സെൻട്രൽ ജയിലിലാണ് ധർമരാജനെ പാർപ്പിച്ചിരിക്കുന്നത്. ഇവിടെ കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരോളോ, ഇടക്കാല ജാമ്യമോ അനുവദിക്കണമെന്നാണ് ധർമരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്‌തമാക്കിയത്. കൂടാതെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ധർമരാജൻ നിലവിൽ 10 വർഷവും 9 മാസവും ജയിലിൽ കഴിഞ്ഞതായും കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ജയിലിൽ നിലവിൽ കോവിഡ് വ്യാപനം ഇല്ലെന്നും, കൂട്ടബലാൽസംഗ കേസിൽ ശിക്ഷിക്കപ്പെട്ടതിനാൽ ജയിൽ ചട്ടങ്ങൾ പ്രകാരം പരോളിന് അർഹതയില്ലെന്നും സർക്കാർ അഭിഭാഷകർ കോടതിയെ അറിയിച്ചു. ധർമരാജൻ ചെയ്‌തത് ക്രൂരകൃതമാണ്. എന്നാൽ ഇതിനോടകം 10 വർഷത്തിലധികം ശിക്ഷ അനുഭവിച്ചതിനാലാണ് ജാമ്യം അനുവദിക്കുന്നതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കിയത്.
Read also: ബലികർമം ചെയ്യാൻ പോയ വിദ്യാർഥിക്ക് പിഴയിട്ടു; പോലീസ് ഉദ്യോഗസ്‌ഥന് സസ്‌പെൻഷൻ