തിരുവനന്തപുരം: ശ്രീകാര്യത്ത് ബലിതർപണത്തിന് ക്ഷേത്രത്തിലേക്ക് പോയ വിദ്യാർഥിയെ പിഴയടപ്പിച്ച പോലീസിനെതിരെ നടപടി. വെഞ്ചാവോട് ശബരി നഗർ ‘നവമി’യിൽ നവീനിനും (19) അമ്മക്കുമാണ് ശ്രീകാര്യം പോലീസ് പിഴയിട്ടത്. സംഭവത്തിൽ സിപിഒ അരുൺ ശശിയെ സസ്‌പെൻഡ് ചെയ്‌തു. സിഐക്കെതിരെ അന്വേഷണത്തിനും കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്.
കർക്കടക വാവിന്റെ ഭാഗമായി ശ്രീകാര്യം പുലിയൂർ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ ബലിതർപണത്തിന് പോകുമ്പോഴാണ് നവീന്റെ കാർ പോലീസ് തടഞ്ഞത്. ബലിയിടാൻ പോകുകയാണെന്ന് പറഞ്ഞപ്പോൾ ‘ബലി വീട്ടിൽ ഇട്ടാൽ മതി’ എന്നായിരുന്നു പോലീസിന്റെ മറുപടി. തിരിച്ചുപോകാൻ നവീൻ കാർ പിന്നോട്ടെടുക്കുമ്പോൾ 2000 രൂപ പിഴയടച്ചു പോയാൽ മതിയെന്ന് പറഞ്ഞ് തടഞ്ഞു. കൈയിൽ പണമില്ലാത്തതിനാൽ അടുത്തുള്ള എടിഎമ്മിൽനിന്ന് പണം എടുത്തു നൽകുകയായിരുന്നു.
തുടർന്ന്, ഒരു പോലീസുകാരൻ വാഹനത്തിൽ കയറി ശ്രീകാര്യം സ്റ്റേഷനിൽ ഇരുവരെയും കൊണ്ടുപോയി 2000 രൂപ പിഴ വാങ്ങിയശേഷം രസീതും നൽകി വിട്ടയച്ചു. വീട്ടിൽ ചെന്ന് രസീത് നോക്കുമ്പോൾ 500 രൂപ മാത്രമാണ് അതിൽ എഴുതിയിരുന്നത്. ഇത് സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് ഇ- മെയിൽ വഴി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് നടപടി.
ക്ഷേത്രത്തിൽ ബലിതർപ്പണത്തിനുള്ള സൗകര്യമുണ്ടെന്നറിഞ്ഞ് നേരത്തെ ടോക്കണെടുത്താണ് ക്ഷേത്രത്തിൽ പോയതെന്ന് നവീൻ പറഞ്ഞു. എന്നാല്‍, ഒരിക്കൽ പോലും സത്യവാങ് മൂലമുണ്ടോ എന്ന് പോലീസ് ചോദിച്ചില്ലെന്നും പിഴ ഈടാക്കുകയായിരുന്നു എന്നും നവീൻ പ്രതികരിച്ചു.
Also Read: ദളിത് വിഭാഗത്തെ അപമാനിച്ച് വീഡിയോ; തമിഴ് നടി മീരാ മിഥുനെതിരെ കേസ്