വാരണാസി: ഗ്യാന്‍വാപി മസ്‍ജിദില്‍ നടന്ന സര്‍വേയുമായി ബന്ധപ്പെട്ട റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍. മെയ് 17ന് സർവേ റിപ്പോർട് സമര്‍പ്പിക്കും എന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
അതേസമയം സര്‍വേ നടത്താന്‍ അനുമതി നല്‍കിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് മസ്‍ജിദ് കമ്മിറ്റി നല്‍കിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 1945 ആഗസ്‌റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ തന്നെ ആരാധനാലയങ്ങള്‍ക്ക് തുടരാന്‍ അനുമതി നല്‍കുന്ന നിയമത്തിന്റെ ലംഘനമാണ് കോടതി വിധി എന്നായിരുന്നു മസ്‍ജിദ് കമ്മിറ്റിയുടെ വാദം.
മസ്‍ജിദ് കമ്മിറ്റിയുടെ ഹരജിക്കെതിരെ ഹിന്ദു സേന നേതാവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 1991ലെ നിയമപ്രകാരം ഗ്യാന്‍വാപി മസ്‍ജിദ് നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദു സേന നേതാവ് കോടതിയെ സമീപിച്ചത്. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഉള്‍പ്പെടെയുള്ള ബെഞ്ചായിരിക്കും ഹരജി പരിഗണിക്കുക.
കഴിഞ്ഞ ദിവസം ഗ്യാന്‍വാപി പള്ളിയില്‍ നടന്ന സര്‍വേയില്‍ പള്ളിയില്‍ നിന്നും ശിവലിംഗം കണ്ടെത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാൽ നമസ്‌കാരത്തിനായി വിശ്വാസികൾ അംഗശുദ്ധി വരുത്തുന്ന ജലസംഭരണിയിലെ വാട്ടർ ഫൗണ്ടനാണ് കണ്ടെത്തിയതെന്ന് മസ്‌ജിദ് അധികൃതർ വ്യക്‌തമാക്കി.
പള്ളിയിൽ നടന്ന 135 മണിക്കൂർ നീണ്ട പരിശോധന അവസാനിച്ചപ്പോൾ ‘സുപ്രധാന തെളിവ്’ കണ്ടെത്തിയതായി ഹിന്ദുവിഭാഗം അഭിഭാഷകൻ ഹരിശങ്കർ ജയിൻ കോടതിയെ അറിയിക്കുകയായിരുന്നു. പള്ളിയിലെ അംഗശുദ്ധിക്കായുള്ള ജലസംഭരണിയിൽ 12/4 അടി വ്യാസമുള്ള ശിവലിംഗം കണ്ടെന്നും കോടതി കമീഷണറുടെ ആവശ്യമനുസരിച്ച് സംഭരണിയിലെ വെള്ളം വറ്റിച്ചു തെളിവു കണ്ടു ബോധ്യപ്പെട്ടെന്നും പരാതിക്കാരൻ കോടതിയിൽ ബോധിപ്പിച്ചു. തുടർന്ന് പള്ളി സമുച്ചയം മുദ്രവെക്കാനുള്ള ആവശ്യം അംഗീകരിച്ച് കോടതി ഉത്തരവിട്ടിരുന്നു
അതേസമയം, രണ്ടടി ഉയരവും വ്യാസവുമുള്ള കല്ലിൽ തീർത്ത ഫൗണ്ടനാണ് കണ്ടെത്തിയതെന്നും രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണർ പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടൻ ഉള്ളത്. ഇതു കണ്ടാണ് ശിവലിംഗമെന്ന് ആരോപിച്ചു പരാതിക്കാരൻ കോടതിയെ സമീപിച്ചതെന്നും ഗ്യാൻവാപി മസ്‌ജിദിന്റെ സംരക്ഷണചുമതലയുള്ള അൻജുമൻ ഇൻതിസാമിയ മസ്‍ജിദ് ജോ. സെക്രട്ടറി സയിൻ യാസീൻ ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Read also: രഹസ്യങ്ങളില്ല; താജ്‌മഹലിലെ ചിത്രങ്ങൾ പങ്കുവെച്ച് എഎസ്ഐ