ആലപ്പുഴ : മുഖം മിനുക്കി അടിമുടി മാറാനൊരുങ്ങുകയാണ് ആലപ്പുഴ ബീച്ച്. ഇനി അധികം വൈകാതെ തന്നെ സഞ്ചാരികളുടെ മനം കവരാന്‍ ആലപ്പുഴ ബീച്ച് അണിഞ്ഞൊരുങ്ങും. സഞ്ചാരികളുടെ മാനസികോല്ലാസത്തിനായി കടപ്പുറത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കും. ഇതിലൂടെ വിനോദ സഞ്ചാരത്തിനായി ബീച്ചിലേക്കെത്തുന്ന ആളുകളുടെ എണ്ണം ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ. ആലപ്പുഴയുടെ നഗര ഭംഗി ആസ്വദിക്കാനെത്തുന്ന ആളുകള്‍ക്ക് പുതിയ പദ്ധതികള്‍ കൂടുതല്‍ പ്രിയങ്കരമാകുമെന്നതില്‍ സംശയമില്ല. അങ്ങനെ വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകര്‍ഷിക്കാന്‍ ഒരുങ്ങുകയാണ് ആലപ്പുഴ ബീച്ച്.
പൈതൃക പദ്ധതിയുടെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെയാണ് ആലപ്പുഴ ബീച്ചില്‍ പുതിയ നവീകരണങ്ങള്‍ കൊണ്ട് വരുന്നത്. പദ്ധതിക്കായി ചിലവഴിക്കുന്നത് 3.43 കോടി രൂപയാണ്. പദ്ധതിയുടെ ഭാഗമായി ബീച്ചിനോട് ചേര്‍ന്ന് മ്യൂസിയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കനാല്‍ സൗന്ദര്യവല്‍ക്കരണവും ഉടന്‍ ആരംഭിക്കും. ഇവയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ബീച്ചിന്റെ സൗന്ദര്യം അടിമുടി മാറുമെന്നതില്‍ സംശയമില്ല. വിനോദ സഞ്ചാരികള്‍ക്കും മറ്റ് ആളുകള്‍ക്കും ആലപ്പുഴ ബീച്ച് കൂടുതൽ പ്രിയങ്കരമാക്കി മാറാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.
പ്രധാനമായും വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ പദ്ധതികള്‍ ആരംഭിക്കുന്നത്. കൂടുതല്‍ ആളുകള്‍ നഗരത്തിലേക്ക് എത്തുന്നതിന് ഇത് കാരണമാകും. ഒപ്പം തന്നെ ബീച്ചില്‍ എത്തുന്നവര്‍ക്ക് നഗരത്തില്‍ കൂടുതല്‍ നേരം ചിലവഴിക്കാനുള്ള അവസരവും ഇത് മൂലം ഉണ്ടാകും.
ബീച്ചിന്റെ സൗന്ദര്യവല്‍ക്കരണത്തിനായി ഉപയോഗിക്കുന്നത് ആലപ്പുഴ ബൈപ്പാസിന്റെ തൂണുകള്‍ക്കിടയിലുള്ള സ്ഥലമാണ്. ഈ സ്ഥലത്താണ് കൂടുതല്‍ സൗകര്യങ്ങള്‍ സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. ഇവിടെ ഇരിപ്പിടങ്ങളും നടപ്പാതകളും ആളുകള്‍ക്ക് ഒത്തുകൂടാനുള്ള സ്ഥലവും കുടിവെള്ള സൗകര്യങ്ങളും മറ്റും ഒരുക്കും. ഒപ്പം തന്നെ ആളുകള്‍ക്ക് വസ്‌ത്രം മാറാനുള്ള സൗകര്യങ്ങളും ശൗചാലയങ്ങളും ഇവിടെ ക്രമീകരിക്കും. കൂടാതെ ബൈപ്പാസിന്റെ തൂണുകളില്‍ പബ്‌ളിക് ആര്‍ട്ട് നടപ്പാക്കും. സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി തന്നെ വാഹനങ്ങളുടെ പാര്‍ക്കിങ് സൗകര്യവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
Read also : ഇന്ത്യ ടുഡേ ഹെല്‍ത്ത് ഗിരി അവാര്‍ഡ് കേരളത്തിന്