ന്യൂഡെൽഹി: പാക്കിസ്‌ഥാന് തന്ത്രപ്രധാനമായ പ്രതിരോധ സാങ്കേതിക വിദ്യകൾ കൈമാറരുതെന്ന് ഇറ്റലിയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഡെൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന കൂടിക്കാഴ്‌ചയിലാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഇറ്റാലിയൻ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസ്‌റ്റോയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
പ്രതിരോധ മേഖലയിൽ ഉഭയകക്ഷി ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ-ഇറ്റലി കൂടിക്കാഴ്‌ച നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലി സന്ദർശിക്കാനിരിക്കെയാണ് ഈ നിർണായക കൂടിക്കാഴ്‌ച. ഇന്ത്യയും ഇറ്റലിയും ചരിത്രപരമായ നാവിക ശക്‌തികളാണെന്നും സമാധാനം, സ്‌ഥിരത, പരസ്‌പര ബഹുമാനം എന്നീ മൂല്യങ്ങളിൽ അധിഷ്‌ഠിതമാണ് ഈ പങ്കാളിത്തമെന്നും മന്ത്രിമാർ സംയുക്‌ത പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
2026-27 കാലയളവിലേക്കുള്ള ഉഭയകക്ഷി സൈനിക സഹകരണ പദ്ധതി ഇരു രാജ്യങ്ങളും കൈമാറി. രാജ്യങ്ങളുടെ സായുധ സേനകൾ തമ്മിൽ കൂടുതൽ ഇടപഴകൽ നടത്താൻ ഇതുവഴി സാധിക്കും. സംയുക്‌ത സൈനികാഭ്യാസങ്ങൾ, പരിശീലനങ്ങൾ, പ്രവർത്തന ഏകോപനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, ഇന്ത്യൻ സമുദ്ര മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗുരുഗ്രാമിലെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ വഴി വിവരങ്ങൾ പങ്കുവെക്കാനും സമുദ്ര സുരക്ഷാ അവബോധം മെച്ചപ്പെടുത്താനും ധാരണയായി. 2023ൽ റോമിൽ വെച്ച് ഇരുരാജ്യങ്ങളും സമഗ്രമായ പ്രതിരോധ സഹകരണ കരാറിൽ ഒപ്പിട്ടിരുന്നു. കഴിഞ്ഞ നവംബറിൽ 2025-2029 കാലയളവിലേക്കുള്ള സംയുക്‌ത തന്ത്രപരമായ കർമ്മപദ്ധതിയും ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്.
Most Read| പതിവ് തെറ്റിയില്ല, ഇത്തവണയും ബൂത്തിൽ ഒന്നാമനായി ചാത്തുക്കുട്ടി



































